സിനിമ വിൽക്കാൻ നുണ പറയരുത്. 'ബിരിയാണി' യെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. 

സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമായ ബിരിയാണിയിലെ  വാസ്തവവിരുദ്ധമായ സംഗതികളെയാണ് ഒമർ ലുലു പരാമർശിച്ചത്. ലിംഗവിവേചനത്തെ പരാമർശിക്കുന്ന കൂട്ടത്തിൽ സ്ത്രീ ചേലാകർമ്മം (Female Circumcision) ഡയലോഗിന്റെ ഭാഗമായി  വന്നതാണ് വിമർശനവിധേയമായത്. മുസ്ലീങ്ങളുടെ ഇടയിൽ ഇത് സംഭവിക്കുന്നു എന്ന വലിയ തെറ്റിദ്ധാരണ വരുത്തുന്നതാണ് പ്രസ്തുത സംഭാഷണശകലം.

പുരുഷചേലാകർമ്മം ഇസ്ലാം അനുവർത്തിക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് അങ്ങനെ ഒരേർപ്പാടില്ല. ആഫ്രിക്കൻ  ആചാരമായ സ്ത്രീ ചേലാകർമ്മം ചില അറബ് – ഏഷ്യൻ രാജ്യങ്ങളിൽ ചില കാലങ്ങളിൽ  ഗോത്രാചാരമായി നിലനിന്നിരുന്നു. എന്നാൽ ഇസ്ലാമിക രാജ്യങ്ങൾ അടക്കം 59 രാജ്യങ്ങളിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ഈജിപ്ത് ഇക്കാര്യത്തിൽ കുപ്രസിദ്ധമായിരുന്നു. എന്നാൽ 1984 ഇൽ  ഇത് നിരോധിക്കുകയും 2007 ഓടുകൂടി കടുത്ത ക്രിമിനൽ കുറ്റമായി നിയമം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ഗുജറാത്തിലെ  ബോറി എന്ന ഷിയാ വിഭാഗത്തിൽ ജെനിറ്റൽ മ്യൂട്ടേഷൻ നടന്നതായി ചില വാർത്തകളുണ്ടായിരുന്നു.  എന്നാൽ  ആഫ്രിക്കൻ ഗോത്രാചാരമായ ഈ ഏർപ്പാട് കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുള്ളതായി വിശ്വസനീയമായ റിപ്പോർട്ടുകളില്ല. മുടിമുറിക്കൽ, ചേലാകർമ്മം ഇവക്കായി യെമനിൽ നിന്നും കൊണ്ടുവരപ്പെട്ടവർ എന്നു കരുതുന്ന ഒസ്സാൻ വിഭാഗം കേരളത്തിലുണ്ട്. എന്നാൽ അവരുടെ സ്ത്രീകൾക്ക് പ്രത്യേക ജോലികൾ ഉണ്ടായിരുന്നില്ല.