കഷ്ടം, പരമ കഷ്ടം, എത്ര എത്ര കെ.എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു..; രാമക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രക്കെതിരെ ഗായകന്‍

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര പറഞ്ഞതിനെതിരെ വിമര്‍ശനം ഉയരുന്നു. ഗായകന്‍ സൂരജ് സന്തോഷ് ആണ് ചിത്രയെ വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നും സൂരജ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

”ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്‍, സൗകര്യപൂര്‍വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്.”

”വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം” എന്നായിരുന്നു സൂരജ് ഇന്‍സ്റ്റാഗ്രം സ്റ്റോറിയിലൂടെ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ചിത്ര കഴിഞ്ഞ ദിവസം പങ്കുവച്ചത്.

”അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം.”

”ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ട എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്ത” എന്നാണ് ചിത്രം പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, ജനുവരി 22ന് ആണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.