ഗായകന്‍ സോനു നിഗത്തിന് നേരെ ആക്രമണം; ബോഡിഗാര്‍ഡുകളെ തള്ളി വീഴ്ത്തി

ഗായകന്‍ സോനു നിഗമിനും സംഘത്തിനും എതിരെ ആക്രമണം. തിങ്കളാഴ്ച രാത്രിയില്‍ നടന്ന പരിപാടിയിലാണ് ആക്രമണം നടന്നത്. മുംബൈയിലെ ചെമ്പൂരില്‍ ആയിരുന്നു സംഭവം. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകന്‍ ആണ് അക്രമത്തിന് പിന്നില്‍ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികള്‍ സ്റ്റേജില്‍ കയറുകയായിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ ബോഡിഗാര്‍ഡുകള്‍ ശ്രമിച്ചിരുന്നു. സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ യുവാവ് ഗായകനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു.

സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച ബോഡിഗാര്‍ഡിനെ അക്രമി തള്ളിവീഴ്ത്തി. സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നായിരുന്നു ആക്രമണം എന്നാണ് റബ്ബാനി ഖാന്‍ പറഞ്ഞത്. അന്തരിച്ച ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പ്രഗത്ഭന്‍ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. എട്ടടി ഉയരത്തില്‍ നിന്നാണ് റബ്ബാനി ഖാന്‍ വീണത്.