ഞാന്‍ മൈക്ക് തട്ടിപ്പറിച്ചിട്ടില്ല, മറ്റൊരാള്‍ കൂടി പാടിയപ്പോള്‍ എനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു; ജാസി ഗിഫ്റ്റ് വിഷയത്തില്‍ കോളജ് പ്രിന്‍സിപ്പല്‍

പ്രിന്‍സിപ്പല്‍ അപമാനിച്ചതിനെ തുടര്‍ന്ന് ഗായകനും സംഗീതസംവിധായകനുമായ കോളേജ് ഡേ പരിപാടിയില്‍ നിന്നും ഇറങ്ങി പോയ സംഭവം വിവാദമായിരിക്കുകയാണ്. എന്നാല്‍ താന്‍ ജാസി ഗിഫ്റ്റിനെ താന്‍ അപമാനിച്ചിട്ടില്ല എന്നാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ബിനുജ പറയുന്നത്.

മീഡിയാവണ്ണിനോടാണ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്. പരിപാടിയുടെ ഭാഗമായി കുട്ടികളുമായി ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് ലംഘിക്കുന്നത് കണ്ടതു കൊണ്ടാണ് ഇടപെട്ടത്. ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം പാടാന്‍ തുടങ്ങി. ആദ്യം ജാസി ഗിഫ്റ്റ് പാടി.

അതിന് ശേഷം മറ്റൊരാള്‍ കൂടി അദ്ദേഹത്തോടപ്പം പാടാന്‍ തുടങ്ങി. ഡാന്‍സ് ഒക്കെയുണ്ടായിരുന്നു. ഇതോടെ ടെന്‍ഷനായി. അവിടെ പൊലീസ് ഉണ്ടായിരുന്നു. എനിക്കും മാനേജര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അടുത്ത പാട്ട് പാടുന്നതിന് മുമ്പ് മൈക്ക് തിരിച്ചു ചോദിക്കുകയായിരുന്നു.

അദ്ദേഹം തരികയും ചെയ്തു. മൈക്ക് തട്ടിപ്പറിച്ചിട്ടില്ല. ജാസി ഗിഫ്റ്റ് മാത്രം പാടുകയാണെങ്കില്‍ തുടരാമെന്ന് അവിടെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, രണ്ടുപേര്‍ ചേര്‍ന്നാണ് പ്രാക്ടീസ് ചെയ്തതെന്നും അല്ലാതെ പാടാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.

2015ല്‍ സി.ഇ.ടിയില്‍ ഒരു അപകടത്തെ തുടര്‍ന്ന് ഇറക്കിയ ഉത്തരവില്‍ കാംപസുകളില്‍ കുട്ടികളുടെ പരിപാടി അല്ലാതെ പുറത്തു നിന്നുള്ള പരിപാടികള്‍ പാടില്ലെന്ന് ഉത്തരവുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ എനിക്കെതിരെ ആയിരിക്കും കേസ് വരിക. ജാസി ഗിഫ്റ്റിനെ തടഞ്ഞതില്‍ മതപരമോ ജാതീയമോ ആയ അധിക്ഷേപ ചിന്തയൊന്നും തനിക്കില്ല എന്നാണ് ബിനുജ പറഞ്ഞത്.