കോപ്പിയടിച്ചെന്ന് തെളിയിച്ചാല്‍ സംഗീതരംഗം വിടും: എഡ് ഷീറന്‍

തനിക്കെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടുമെന്ന് ഗായകന്‍ എഡ് ഷീറന്‍. തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന തന്റെ പാട്ടിനെതിരെയുള്ള ആരോപണത്തിലാണ് ഷീറന്റെ പ്രതികരണം.

.1973ല്‍ എഡ് ടൗണ്‍സെന്‍ഡും മാര്‍വിന്‍ ഗയെയും ചേര്‍ന്ന് പുറത്തിറക്കിയ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന ക്ലാസിക് പാട്ടിന്റെ കോപ്പിയടിയാണ് ഇതെന്നാണ് എഡ് ഷീരനെതിരെ ഉയര്‍ന്ന പരാതി. ഈ പരാതി തെളിഞ്ഞാല്‍ താന്‍ സംഗീത രംഗം വിടുമെന്ന് 32കാരനായ ഷീരന്‍ പറഞ്ഞു. ബിര്‍മിംഗ്ഹം ലൈവ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2003ല്‍ അന്തരിച്ച എഡ് ടൗണ്‍സെന്‍ഡിന്റെ മകള്‍ കാത്‌റിന്‍ ടൗണ്‍സെന്‍ഡ് ഗ്രിഫിന്‍ ആണ് എഡ് ഷീരനെതിരെ പരാതി നല്‍കിയത്. 2014ല്‍ പുറത്തിറക്കിയ ‘തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന പാട്ട് ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന പാട്ടിന്റെ സംഗീതം അടിച്ചുമാറ്റിയതാണെന്ന് പരാതിയില്‍ പറയുന്നു.

ഇത് പകര്‍പ്പവകാശ ലംഘനമാണെന്നും പരാതിയില്‍ ആരോപണമുണ്ട്. 100 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. വലിയ അപമാനിക്കലാണ് ഇതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. തെറ്റുകാരനാണെന്ന് ജൂറി കണ്ടെത്തിയാല്‍ താന്‍ സംഗീതരംഗം വിടുമെന്ന് ഷീറന്‍ വ്യക്തമാക്കി.

‘അങ്ങനെ സംഭവിച്ചാല്‍, കഴിഞ്ഞു. ഞാന്‍ എല്ലാം നിര്‍ത്തും. ജീവിതം മുഴുവന്‍ ഒരു കലാകാരനും ഗാനരചയിതാവുമായി സമര്‍പ്പിച്ചതാണ്. അത് ആരെങ്കിലും വിലയിടിച്ചുകാണിക്കുന്നത് അപമാനകരമായി ഞാന്‍ കാണുന്നു.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.