ഇമ്മന്‍ പബ്ലിസിറ്റിക്ക് വേണ്ടി ശിവകാര്‍ത്തികേയനെ ഇരയാക്കുന്നു, അയാള്‍ക്ക് മക്കളോട് പോലും സ്‌നേഹമില്ല.. ശിവയോട് മാപ്പ് ചോദിക്കുന്നു; ഡി. ഇമ്മന്റെ ആദ്യ ഭാര്യ

നടന്‍ ശിവകാര്‍ത്തികേയനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഗീതസംവിധായകന്‍ ഡി. ഇമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്നെ ശിവകാര്‍ത്തികേയന്‍ വഞ്ചിച്ചു എന്നായിരുന്നു ഡി. ഇമ്മന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡ്.

ഇമ്മന്‍ ശിവകാര്‍ത്തികേയനെ ഇരയാക്കുകയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ പലതും പറയുന്നത് എന്നാണ് മോണിക്ക പറയുന്നത്. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇമ്മന്‍ ഡിവോഴ്‌സ് വാങ്ങിയത്. ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ മതിയെന്ന് താന്‍ പറയുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോണിക്ക വെളിപ്പെടുത്തിയിരിക്കുന്നത്.

2021ല്‍ ആണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവര്‍ക്കും. ഇരുവരും അമ്മയ്‌ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വര്‍ഷം ഇമ്മന്‍ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകന്‍ ഉബാല്‍ദിന്റെ മകള്‍ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.

”ശിവകാര്‍ത്തികേയന്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനും ഇമ്മനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം ഞങ്ങളുടെ അടുക്കലേക്കു വന്നത്.”

”അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ന്യായത്തിനൊപ്പമാണ് ശിവ നിന്നത്. 2 വര്‍ഷം മുമ്പ് ഇമ്മന്‍ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹമോചനത്തിന് എനിക്ക് സമ്മതമായിരുന്നില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം അത് നേടിയെടുത്തത്. എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്നു ചോദിച്ചപ്പോള്‍ മക്കള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. മറ്റൊന്നും ഇല്ലാതെയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങി വന്നത്.”

”ഇമ്മന് മക്കളോടു സ്നേഹമില്ല. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല. കുട്ടികളെ കാണേണ്ട എന്നാണ് പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകള്‍ ശിവകാര്‍ത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വര്‍ഷം അയാള്‍ക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്.”

”ഇമ്മന് സംസാരിക്കാന്‍ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തുഷ്ടനെങ്കില്‍ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാര്‍ത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിനു കിട്ടിയത് നാണക്കേടാണ്. അതിനു ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ എന്റെ മക്കളുടെ ഭാവിയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നത്” എന്നാണ് മോണിക്ക പറയുന്നത്.