ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ; ജേതാക്കളെ അഭിനന്ദനം അറിയിച്ച് മമ്മൂട്ടിയും, മോഹൻലാലും

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനമായി മാറുകയായിരുന്നു നടൻ ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശമാണ് ഇന്ദ്രൻസിനെ തേടിയെത്തിയത്. ഇപ്പോഴിതാ
‘ഹോമി’നും ഇന്ദ്രൻസിനും , മറ്റ് ദേശീയ അവാർഡ് ജേതാക്കൾക്കും അഭിനന്ദനം അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.

പുരസ്കാരം നേടിയ ഹോം ചിത്രത്തിനും, നടൻ ഇന്ദ്രൻസിനും, മറ്റ് ദേശീയ അവാർഡ് ജേതാക്കൾക്കും അഭിനനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും. അവാര്‍ഡ് നേടിയ താരങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുറിപ്പ്.

മമ്മൂട്ടി ഓരോ സിനിമയെയും പരാമര്‍ശിച്ചിട്ടുണ്ട്. ഏല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും തന്റെ അഭിനന്ദനം എന്ന് മമ്മൂട്ടി എഴുതിയിരിക്കുന്നു. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു. അല്ലു അര്‍ജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാല്‍ ‘ആര്‍ആര്‍ആര്‍’, ‘റോക്കട്രി’ പ്രവര്‍ത്തകരെയും സന്തോഷം അറിയിച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു.

മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.