ഒരുപാട് ആരാധിച്ചിരുന്ന ഒരാളാണ് അര്‍ജുന്‍ സാര്‍.. ബോളിവുഡ് സിനിമ ഈ വര്‍ഷം തന്നെ ഉണ്ടാവും: കണ്ണന്‍ താമരക്കുളം

‘സുരയാടല്‍’ എന്ന തമിഴ് ചിത്രം ഒരുക്കിയാണ് കണ്ണന്‍ താമരക്കുളം സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2015ല്‍ റിലീസ് ചെയ്ത ‘തിങ്കള്‍ മുതല്‍ വെള്ളി’ വരെ ആണ് ആദ്യ മലയാള ചിത്രം. ‘ആടുപുലിയാട്ടം’, ‘ചാണക്യതന്ത്രം’, ‘ഉടുമ്പ്’, ‘വിധി’ എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്റെ ‘വരാല്‍’ എന്ന സിനിമയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയില്‍ എത്തിയതിനെ കുറിച്ചും ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചും സൗത്ത്‌ലൈവിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

സീരിയല്‍ ചെയ്തതിന് ശേഷം സിനിമ കിട്ടാതെ ആയി, ഒരുപാട് അപമാനിക്കപ്പെട്ടു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.. എങ്ങനെയായിരുന്നു ആ ഒരു ഘട്ടത്തെ അഭിമുഖീകരിച്ചത്?

അതിനെ ഇങ്ങനെ അഭിമുഖീകരിക്കുക എന്ന പ്രശ്നം ഇല്ല. കാരണം നമ്മള്‍ സിനിമയെ വളരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്, അതിന് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ പണി ചെയ്തു കൊണ്ടിരുന്നു എന്നല്ലാതെ അങ്ങനെയുള്ള സംഭവങ്ങളൊന്നും മനസിലേക്ക് എടുത്തില്ല. കുറച്ച് വിഷമം ഒക്കെ ഉണ്ടായിരുന്നു, പിന്നെ അതങ്ങ് പ്രാക്ടീസ് ആയി. അത് നമ്മളെ കൂടുതല്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നുള്ളതാണ്. ആന്റോ ചേട്ടന്റെ ‘കാര്യസ്ഥന്’ ശേഷമുള്ള സിനിമ ഞാന്‍ ചെയ്യാനായിട്ട് ഇരിക്കുകയായിരുന്നു. ഞാന്‍ ആദ്യം കുറേ വര്‍ഷം സിനിമയില്‍ ആയിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. പിന്നെ ടെലിവിഷനിലേക്ക് പോയി. അരോമയ്ക്ക് വേണ്ടി സീരിയല്‍ ചെയ്തു. അത് ഹിറ്റ് ആയി. കുറേ വര്‍ഷങ്ങള്‍ ടെലവിഷനില്‍ തന്നെ നിന്നപ്പോള്‍ തിരിച്ച് സിനിമയിലേക്ക് വരാന്‍ ഒരു സ്ട്രഗ്ഗിള്‍ ഉണ്ടായി. പ്രോജക്ടുകള്‍ ഒക്കെ ഉണ്ടാക്കി, സിനിമക്കാരുമായെല്ലാം പരിചയമുണ്ട്. എന്നാല്‍ ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ് കിട്ടുകയോ പ്രോജക്ടിലേക്ക് ലാന്‍ഡ് ചെയ്യാനോ പറ്റിയില്ല. പത്തോ പതിനെട്ടോ പ്രോജക്ടുകളുമായി അലഞ്ഞിട്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലാണ് സിനിമ ചെയ്യുന്നത്.

ആദ്യ സിനിമ തമിഴില്‍ എടുക്കാന്‍ കാരണം?

ഇതിനിടെയില്‍ ഞാന്‍ തമിഴില്‍ സീരിയലുകള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആ സീരിയലുകള്‍ അവിടെ ഹിറ്റ് ആയതോടെ, അവിടെ കുറേ ആളുകളുമായി എനിക്ക് അടുപ്പം വന്നു. ഞാന്‍ അവിടെ ഒരു സിനിമ പ്ലാന്‍ ചെയ്തിട്ട് അത്ര പ്രയാസം വന്നില്ല.

അര്‍ജുന്‍ സര്‍ജയ്ക്കൊപ്പമുള്ള ‘വിരുന്ന്’ എപ്പോഴാണ് വരുന്നത്?

അത് തമിഴ്-മലയാളം സിനിമയാണ്. ചിത്രീകരണം കഴിഞ്ഞു. ഡബ്ബിംഗ് സ്റ്റേജ് ആണ്, കഴിയാറായി. ഡിസംബറില്‍ രണ്ട് ഭാഷയില്‍ റിലീസ് ചെയ്യും. വിരുന്ന് ഒരു യൂണിവേഴ്‌സല്‍ സബ്ജക്ട് ആയിരിക്കും. ഇതുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത ഒരു വിഷയമാണ്. നമ്മള്‍ ഒരുപാട് ആരാധിച്ചിരുന്ന ഒരാളാണ് അര്‍ജുന്‍ സാര്‍. ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഭാഗ്യമാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ്. സാറിനൊപ്പം വേറൊരു സ്‌ക്രിപ്റ്റ് ചെയ്യുന്നുണ്ട്.

കണ്ണന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹൊറര്‍ സിനിമയാണ് ‘ആടുപുലിയാട്ടം’, സിനിമയുടെ രണ്ടാം ഭാഗം വരികയാണ്.. സിനിമ ആരംഭിച്ചോ, അതില്‍ ജയറാമും ഷീലുവും തന്നെയാണോ?

രണ്ടാം ഭാഗത്തിന്റെ എലമെന്റ് ജയറാമേട്ടനോട് പറഞ്ഞിട്ടുണ്ട്. അതൊരു പ്രോജക്ട് ആയിട്ടില്ല. സമയം എടുക്കും. എനിക്കും ചില കമ്മിറ്റ്‌മെന്റുകള്‍ ഉണ്ട്. അതിന്റെ പ്രൊഡ്യൂസര്‍ക്ക് ഒരു സ്‌ട്രോക്ക് വന്നിട്ടുണ്ട്. ഇപ്പോ അദ്ദേഹത്തിന് ശരിയായി. വേഗം തന്നെ പ്ലാന്‍ ചെയ്ത്, ബോംബേയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളെ നോക്കാന്‍ പോയപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നത്. കുറേ നാള്‍ ഹോസ്പിറ്റല്‍ ആയിരുന്നു. എന്നാല്‍ അത് അദ്ദേഹം തന്നെ പ്രൊഡ്യൂസ് ചെയ്യും. അതുകൊണ്ട് കുറച്ച് ടൈം എടുക്കും.

‘ഉടുമ്പ്’ സിനിമയുടെ ഹിന്ദി റീമേക്ക് എവിടെ വരെയായി?

അത് ഈ വര്‍ഷം തന്നെ ഉണ്ടാവും. അത് ഞാന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ വലിയൊരു പ്രൊഡക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണം. അതിന്റെ കാസ്റ്റിംഗ് നോക്കുന്നുണ്ട്. പ്രീപ്രൊഡക്ഷന്‍ പരിപാടികള്‍ നടക്കുകയാണ്. എല്ലാം ബോളിവുഡ് സ്റ്റാര്‍സ് തന്നെയാകും.