സുരേഷ് ഗോപിയെ പോലെ ഇത്രയും ഡെഡിക്കേറ്റഡ് ആയ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് വേറെയില്ല.. വേറൊരു നടന്‍ ചെയ്താലും ഇതൊന്നും ശരിയാവില്ല..: ജിബു ജേക്കബ്

‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിബു ജേക്കബ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ആദ്യരാത്രി’, ‘എല്ലാം ശരിയാകും’ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ‘മേ ഹൂ മൂസ’ എന്ന സിനിമയുമായാണ് സംവിധായകന്‍ ഇനി എത്താനൊരുങ്ങുന്നത്. സുരേഷ് ഗോപി നായകനാകുന്ന ‘മേ ഹൂം മൂസ’ എന്ന ചിത്രം സെപ്റ്റംബര്‍ 30ന് റിലീസിന് ഒരുങ്ങുകയാണ്. വളരെ വ്യത്യസ്ത മേക്കോവറിലാണ് ‘മൂസ’ എന്ന കഥാപാത്രമായി സുരേഷ് ഗോപി ഈ ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയുടെ വിശേഷങ്ങള്‍ സൗത്ത്‌ലൈവുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് ജിബു ജേക്കബ്.

  • പൊളിറ്റിക്കല്‍ സറ്റയര്‍ ആയാണ് ‘വെള്ളിമൂങ്ങ’ എത്തിയത്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഫാമിലി എന്റര്‍ടെയനര്‍ ആയിരുന്നു. ‘ആദ്യരാത്രി’ കോമഡി എന്റര്‌ടെയ്‌നര്‍ ആയിരുന്നു. അതുകഴിഞ്ഞ് ‘എല്ലാം ശരിയാകും’ ഒരു പൊളിട്ടിക്കല്‍ ത്രില്ലറും.. ഈ സിനിമകളില്‍ നിന്നൊക്കെ എത്രത്തോളം വ്യത്യസ്തമാണ് മേ ഹൂ മൂസ എന്ന സിനിമ?

സുരേഷ് ഗോപി എന്ന നടന്റെ കരിയറില്‍ ഇതുപോലെ ഒരു കഥാപാത്രം ചെയ്തിട്ടുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. തന്റെ ഐഡന്റിറ്റി തിരിച്ച് കിട്ടാന്‍ വേണ്ടി സ്വന്തം നാട്ടിലേക്ക് പോകുന്ന ഒരാളുടെ കഥയാണിത്. സ്വന്തം ഐഡന്റിറ്റി തിരിച്ചു കിട്ടാന്‍ വേണ്ടി മൂസ എന്നയാള്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ.

  • മൂസ എന്ന കഥാപാത്രത്തിനായി എങ്ങനെയാണ് സുരേഷ് ഗോപിയിലേക്ക് എത്തിയത്?

മൂസ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ സുരേഷ് ഗോപിക്കുണ്ട്. സുരേഷേട്ടന്റെ ഒറിജിനല്‍ ലൈഫിലെ ചില സ്വഭാവങ്ങളൊക്കെ ഈ കഥാപാത്രത്തിനുണ്ട്. സുരേഷേട്ടന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് എനിക്ക് തോന്നി. പുള്ളിയാണ് ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് എന്ന് തോന്നി. മൂസ വേറെ ഒരു നടനും ചെയ്താല്‍ ശരിയാവുകയുമില്ല.

  • പൊന്നാനിക്കാരനായുള്ള സുരേഷ് ഗോപിയുടെ മാറ്റം എങ്ങനെയായിരുന്നു? അദ്ദേഹത്തിനൊപ്പമുള്ള ഷൂട്ടിംഗ് എക്‌സ്പീരിയന്‍സ് എങ്ങനെയായിരുന്നു?

മൂസ എന്ന വ്യക്തി 19 വര്‍ഷം നാട്ടില്‍ ഇല്ലായിരുന്നു. 19 വര്‍ഷം കഴിഞ്ഞ് മൂസ നാട്ടിലേക്ക് തിരിച്ചു വരുന്നത് മുതലാണ് സിനിമയുടെ തുടക്കം. അയാള്‍ എവിടെയായിരുന്നു? അയാളുടെ പുറകില്‍ ആരെങ്കിലുമുണ്ടോ? എന്താണ് അയാളുടെ സ്വഭാവം? എന്താണ് അയാള്‍ ചെയ്തിരുന്നത്? ഇതൊക്കെയാണ് മൂസ എത്തുമ്പോഴുള്ള ചോദ്യങ്ങള്‍. മൂസ എവിടെയായിരുന്നു എന്ന ഉത്തരമാണ് നമുക്ക് കിട്ടണ്ടത്.

സുരേഷേട്ടന്‍ രാവിലെ നാല് മണിക്ക് ഷൂട്ടിംഗിന് റെഡിയാണ്. കിടന്നുറങ്ങുന്ന ഷോട്ടുകള്‍ ഒക്കെ രാവിലെ അഞ്ചേ കാലിന് ഒക്കെയാണ് ഷൂട്ട് ചെയ്തത്. അത്രയും നേരത്തെ എത്തുന്ന, അത്രയും ഡെഡിക്കേറ്റഡ് ആയ വ്യക്തി ഇല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. രാവിലെ ഇത്രയും നേരത്തെ ഷൂട്ടിംഗിന് എത്തുന്ന ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് ഇല്ല. വൈകിട്ട് കുറച്ച് നേരത്തെ പോയാലും രാവിലെ പുള്ളി പെര്‍ഫക്ട് ടൈം ആണ്.

  • എങ്ങനെയായിരുന്നു സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെ കാസ്റ്റിംഗ്?

ഇതിലൊരു മെയിന്‍ ക്യാരക്ടര്‍ ചെയ്തിരിക്കുന്നത് സൈജു കുറുപ്പ് ആണ്. സൈജു കുറുപ്പ് ആയാല്‍ നല്ലതാകും എന്ന് സുരേഷേട്ടന്‍ തന്നെയാണ് പറഞ്ഞത്. വേറെ നടനെ ആയിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. ആദ്യമേ കഥ കേട്ടപ്പോള്‍ തന്നെ പറഞ്ഞു, സൈജു ആണ് ബെസ്റ്റ് എന്ന്. എന്നാല്‍ ഞാന്‍ അതിലേക്ക് എത്തിയില്ലായിരുന്നു. പിന്നെ സുരേഷേട്ടന്‍ പറഞ്ഞപ്പോള്‍ അത് മതിയെന്ന് തോന്നി. ആ കഥാപാത്രം ഗംഭീരമായിട്ട് തന്നെ സൈജു ചെയ്തു. അത് നന്നായി വര്‍ക്കൗട്ട് ആയി. പൂനം ബജ്‌വ ചെയ്ത കുഞ്ഞിപ്പാത്തു, നന്നായിട്ട് തന്നെ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമായിരുന്നു. ഹരീഷ് കണാരന്‍, സുധീര്‍ കരമന, അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകള്‍… ലെക്‌സി എന്ന കഥാപാത്രം ചെയ്ത അശ്വിനി എന്ന തമിഴ് കഥാപാത്രം, ഒരു പുതിയ ആള്‍ വേണം എന്ന് തന്നെ വച്ച് ഒരു പുതിയ കുട്ടിയെ എടുത്തതാണ്. അത് നന്നായിട്ട് തന്നെ വന്നിട്ടുണ്ട്.

  • ടീസറില്‍ ഹരീഷ് കണാരന്‍ ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്, ‘ഇങ്ങള്‍ ശരിക്കും ഇല്യുമിനാണ്ടി ആണല്ലേന്ന്’ അങ്ങനെ ഒരുപാട് കോമഡി സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉണ്ടോ?

മൂസ എന്ന കഥാപാത്രത്തിന്റെ ഒരു രീതി വച്ചിട്ട് ഏത് നാട്ടുകാരനും പല രീതിയിലും തോന്നാം. ഹരീഷ് കണാരന്‍ അവതരിപ്പിക്കുന്ന താമി എന്ന കഥാപാത്രത്തിന്റെ പഴയ കൂട്ടുകാരന്‍ ആണ്. ഇല്യുമിനാറ്റി എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാമല്ലോ? എന്നാല്‍ മൂസയ്ക്ക് അറിയില്ല ഇത് എന്താണെന്ന്. ഇതുവരെ കാണാതിരുന്ന ഒരാള്‍ വന്നപ്പോഴാണ് ഇല്യുമിനാറ്റി ആണോന്ന് ചോദിക്കുന്നത്. അതൊക്കെ രസകരമായി വന്നിട്ടുണ്ട്.

  • വളരെ ദുരൂഹമായ ഒരു കഥാപാത്രമാണ് മൂസ എന്ന് തിരക്കഥാകൃത്ത് രൂപേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് പുറത്തു വന്ന ടീസറില്‍ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തി മൂസ എന്നൊരാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. മൂസ എന്ന കഥാപാത്രം ശരിക്കും ജീവിച്ചിരിക്കുന്ന ആളാണോ അതോ?

അതാണ് പറയാന്‍ പറ്റാത്തത് കാരണം അതാണ് സിനിമ പറയുന്നത്. മൂസ ആരാണ്? മൂസ എന്തിന് വന്നു? മൂസ എങ്ങനെ അവിടെ പെട്ടുപോയി? ഈ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമാണ് സിനിമ ശരിക്കും.

  • മൂസ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ടോ?

1999 മുതല്‍ 2018 വരെയാണ് മൂസയുടെ കഥ. 19 വര്‍ഷം കാണിക്കുന്നതാണ് സിനിമയുടെ പരിസരം.

  • ശ്രീനാഥ് ഒരുക്കിയ 4 ഗാനങ്ങളാണ് സിനിമയിലുള്ളത്, കിസ തുന്നിയ എന്ന ഗാനം ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സിനിമയിലെ മറ്റു ഗാനങ്ങളും ഇതുപോലെ തന്നെ ആഘോഷമാക്കാന്‍ പറ്റിയവയാണോ?

ഉറപ്പായിട്ടും. രണ്ട് പാട്ടുകളും ആളുകള്‍ ഏറ്റെടുത്തു. ഒരു പാട്ട് കല്യാണ വീടുകളില്‍, ഗാനമേളകളില്‍ ഒക്കെ പാടാന്‍ തുടങ്ങി. ഒരു പാട്ട് ഒരു മലബാര്‍ തീം ആയിട്ട് എത്തി. പിന്നെ ഒരു ഹിന്ദി ദേശഭക്തി ഗാനമുണ്ട്. ശ്രീനാഥ് അത് ഗംഭീരമായിട്ട് ചെയ്തിട്ടുണ്ട്. ശ്രീനാഥിന്റെ മൂന്നാമത്തെ സിനിമയാണിത്. ഒരിക്കലും പറയില്ല ഇത് ശ്രീനാഥിന്റെ മൂന്നാമത്തെ സിനിമയേ ആകുന്നുള്ളുവെന്ന്, കാരണം അത്രയ്ക്കും ഗംഭീരമായിട്ട് ചെയ്തിട്ടുണ്ട്.

  • ഒരു ഛായാഗ്രഹകന്‍ ആയാണല്ലോ ജിബു ജേക്കബിന്റെ തുടക്കം, അപ്പോ സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ഒരു ഛായാഗ്രഹകന്റെ കണ്ണ് കൂടി സംവിധായകന്‍ ഉണ്ടാകും.. അതാണോ സിനിമകളിലെ ഓരോ ഫ്രെയ്മുകളും മികച്ചതാകാന്‍ കാരണം?

അങ്ങനെയല്ല. ഞാന്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തപ്പോഴുണ്ടായവര്‍ തന്നെയാണ് എന്റെ കൂടെ ഉണ്ടായത്. എനിക്ക് എന്താണ് വേണ്ടത് എന്ന് അവര്‍ക്ക് നന്നായിട്ടറിയാം. എനിക്ക് കുറച്ച് ഈസിയാണ്. ഛായാഗ്രഹണവും സംവിധാനവും ചെയ്യണമെന്ന് ഉണ്ട്, അതിനുള്ള അവസരം കിട്ടിയിട്ടില്ല, അതിലേക്ക് എത്താന്‍ പറ്റിയിട്ടില്ല.

  • സിനിമ ഷൂട്ട് ചെയ്തപ്പോഴുണ്ടായ വെല്ലുവിളികള്‍ എന്തൊക്കെ ആയിരുന്നു?

വെല്ലുവിളികളേ ഉണ്ടായിട്ടുള്ളു.. പല സ്ഥലങ്ങളിലായാണ് സിനിമ ഷൂട്ട് ചെയ്തത്. വളരെ കുറച്ച് ക്രൂവും ക്യാമറകളുമായി ട്രെയ്‌നിലും ഫ്‌ളൈറ്റിലുമൊക്കെ ഒരുപാട് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ സിനിമയാണിത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി നന്നായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. വാഗ ബോര്‍ഡറില്‍ വച്ച് ആദ്യമായി ഷൂട്ട് ചെയ്ത സിനിമയാണ് മേ ഹൂം മൂസ എന്നാണ് തോന്നുന്നത്. ഒരുപാട് ലൊക്കേഷനുകളാണ്. എന്റെ മറ്റെല്ലാ സിനിമകളും ഒന്നോ രണ്ടോ ലൊക്കേഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് അങ്ങനെയല്ല.. ഇത് കാര്‍ഗില്‍, പാകിസ്ഥാന്‍, വാഗ ബോര്‍ഡര്‍, തമിഴ്‌നാട്, രാമേശ്വരം.. അങ്ങനെ കുറേ ലൊക്കേഷനുകളില്‍ വച്ചാണ് ഷൂട്ട് ചെയ്തത്.

  • സെപ്റ്റംബര്‍ 30ന് ആണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. പല സൂപ്പര്‍താരങ്ങളും സിനിമകളുടെ ഡേറ്റ് മാറ്റിയപ്പോള്‍, പൊന്നിയിന്‍ സെല്‍വനൊപ്പം മേ ഹൂ മൂസ കട്ടയ്ക്ക് പിടിച്ച് നില്‍ക്കും എന്നാണോ പ്രതീക്ഷ?

ഈ സിനിമയുടെ ഡേറ്റ് തീരുമാനിക്കുമ്പോ പൊന്നിയിന്‍ സെല്‍വനും ഇല്ല, വേറെ സിനിമകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഡേറ്റ് നോക്കിയപ്പോള്‍ സെപ്റ്റംബര്‍ 30 എന്ന ഡേറ്റ് ഉറപ്പിച്ചു. പെട്ടെന്ന് മണി സാറിന്റെ പടം വന്നപ്പോള്‍ നമ്മളത് മാറ്റാന്‍ നിന്നില്ല. മണിരത്‌നത്തിന്റെ പടങ്ങള്‍ ഒക്കെ കണ്ടിട്ട് തന്നെയാണ് നമ്മളും സിനിമയിലേക്ക് എത്തിയത് തന്നെ. പുള്ളിയുടെ പടത്തിന്റെ കൂടെ തന്നെ നമ്മളുടെ പടവും വരിക എന്ന് പറയുമ്പോള്‍ വലിയ സന്തോഷമുള്ള കാര്യമാണ്. ഇത്രയും വലിയൊരു സംവിധായകന്റെ ചിത്രത്തിന്റെ കൂടെ ഞങ്ങളുടെ പടവും റിലീസ് ചെയ്യുക എന്നത് വലിയ സന്തോഷം തരുന്ന കാര്യം തന്നെയാണ്.

സിനിമയുടെ വിഷ്വല്‍സും സൗണ്ട് ക്വാളിറ്റിയും സുരേഷേട്ടന്റെ പെര്‍ഫോമന്‍സും ഒക്കെ ഗംഭീരമാണ്. ഇത്രയും വ്യത്യസ്തമായ രൂപഭാവത്തില്‍ സുരേഷേട്ടനെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവില്ല. അത് എനിക്ക് ഉറപ്പിച്ച് പറയാനാകും. അതുപോലെ ഹരീഷ് കണാരനെയും. എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ പറ്റുന്ന നല്ല സിനിമയാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. പ്രേക്ഷകര്‍ കൂടെ ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം…