വാക്കുകൾ  വളച്ചൊടിക്കപ്പെട്ടു, നടിയെ കുറിച്ചല്ല കഥാപാത്രത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്: ഇടവേള ബാബു

ജ്യോതിസ് മേരി ജോൺ

നടി ഭാവനയ്ക്കെതിരെ അപമാനകരമായ പരാമർശം അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയെന്ന് ആരോപിച്ച് നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജി വെയ്ക്കുകയും ഇടവേള ബാബുവിനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇപ്പോഴിതാ വിവാദ പരാമർശത്തെ കുറിച്ച് സൗത്ത് ലൈവുമായുളള അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഇടവേള ബാബു.

അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളരെ പെട്ടെന്ന് വിവാദമാകുന്നു എന്താണ് സംഭവിച്ചത്?

ഷാർപ്പായി ചോദിച്ച ചോദ്യത്തിന് അത്തരത്തിലുളള ഉത്തരം തന്നെയാണ് ഞാൻ പറഞ്ഞത്. അവർ എന്നോട് ട്വന്റ്റി ട്വന്റ്റി പോലെയുള്ള ഒരു പുതിയ സൂപ്പർ താര ചിത്രം വരുന്നതിനെ കുറിച്ചാണ് ചോദിച്ചത് അതിന് അനുസൃതമായ സിനിമാശൈലിയിലുളള ഉത്തരം തന്നെ നൽകുകയും ചെയ്തു. എന്റെ വാക്കുകൾ സത്യത്തിൽ വളച്ചൊടിക്കപ്പെടുകയായിരുന്നു. അല്ലാതെ ഒരു അഭിമുഖത്തിന് അവസരം വന്നപ്പോൾ ഇത് ഒരാൾക്ക് എതിരെ പറയാനുള്ള തക്കമാണല്ലോ എന്ന ചിന്തയുളള ആളൊന്നുമല്ല ഞാൻ.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്  ?

അഞ്ച് മണിക്കു ശേഷമാണ്   ഇങ്ങനെ വളച്ചൊടിച്ച് പ്രചാരണം നടത്തിയത്. ഞാൻ അഭിമുഖം നൽകിയ റിപ്പോർട്ടർ ചാനൽ തന്നെയാണ് അതിന് പിന്നിൽ.  അവർ മനഃപൂർവം ഇത്തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്റെ അഭിമുഖത്തിലെ നല്ല ഭാഗങ്ങളൊക്കെ കട്ട് ചെയ്ത് നീക്കി. ഒരു പക്ഷെ ഇത് അവരുടെ നിലനിൽപ്പിന്റെ വിഷയമായിരിക്കും.

പാർവതി തിരുവോത്തിന്റെ രാജി?

കാര്യത്തിന്റെ സത്യാവസ്ഥ അറിയാതെ വളരെ മോശം പ്രതികരണമാണ് പാർവതി എനിക്കെതിരെ നടത്തിയത്. അവർക്ക് ഇത്തരമൊരു പ്രതികരണം നടത്തുന്നതിനും തീരുമാനമെടുക്കുന്നതിനും മുമ്പ് എന്നെ വിളിക്കാമായിരുന്നു.

അതിനുള്ള സ്വാതന്ത്ര്യം അവർക്ക് എന്റെയടുത്ത് ഉള്ളതാണ്.  മുമ്പ് പല കാര്യങ്ങളും അവർ എന്നോട് വിളിച്ച് സംസാരിക്കുമായിരുന്നു. ഈ വിഷയത്തിൽ എന്ത് സംഭവിച്ചു എന്നറിയില്ല. ഇത്തരത്തിൽ മോശമായ
ഭാഷയിൽ പാർവതി പ്രതികരിക്കാൻ തക്ക തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.

ഭാവനയെ കുറിച്ചുളള  പരാമർശം താങ്കൾ എന്താണ് അർത്ഥമാക്കിയത്?

സത്യത്തിൽ അമ്മ  ട്വന്റ്റി ട്വന്റ്റി മാതൃകയിൽ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവനയ്ക്ക് വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ അവർ എടുത്തു ചോദിച്ചു കൊണ്ടിരുന്നു. ട്വന്റ്റി ട്വന്റ്റി യിൽ നടിയുടെ ക്യാരക്ടർ അവസാനിച്ചില്ലേ അത്രയേ ഞാൻ അർത്ഥമാക്കിയുളളൂ. ആ വ്യക്തിയയല്ല കഥാപാത്രത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത് അതിന് തുടർച്ചയുണ്ടാകില്ലെന്ന്.

മരിച്ചു പോയ കഥാപാത്രത്തെ എങ്ങനെ തിരികെ കൊണ്ടുവരും അല്ലാതെ ആ നടി ജീവനോടെയുണ്ടെന്ന് എനിക്കറിഞ്ഞു കൂടെ, ഞാനങ്ങനെയൊന്നും സംസാരിക്കുന്ന ആളല്ല.

ട്വന്റ്റി ട്വന്റ്റി രണ്ടാം ഭാഗമല്ല എടുക്കുന്നതെന്ന് അഭിമുഖത്തിനിടയിൽ ഞാൻ അവരോട് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നിട്ടും ഭാവനയെ നിങ്ങൾ അഭിനയിപ്പിക്കുമോ എന്നാണ് അവർ ചോദിച്ചത്.

അമ്മയുടെ സൂപ്പർ താര ചിത്രത്തിന്റെ വർക്കുകൾ തുടങ്ങിയോ?

സത്യത്തിൽ അത്തരമൊരു ചിത്രത്തെ കുറിച്ച് ആലോചനകൾ  നടന്നു കൊണ്ടിരിക്കുന്നതേയുളളു. ഈ സിനിമയെ കുറിച്ച് ആലോചന വന്നപ്പോൾ തന്നെ ലാലേട്ടൻ പറഞ്ഞു  പണ്ട് രാജീവ് കുമാർ എന്നോട് പറഞ്ഞ ഒരു ത്രെഡ് ഉണ്ട് അത് നല്ലതാണ്. ഞാൻ ഒന്നുകൂടി സംസാരിക്കാമെന്ന്.

ആർ.എൽ.വി രാമകൃഷ്ണൻ വിഷയത്തിൽ കെ.പി.എ.സി ലളിതയ്ക്കനുകൂലമായി സംസാരിച്ചതും വിവാദമായിരുന്നു?

ശരി തന്നെയാണ് പറഞ്ഞത്. എത്രയോ വർഷങ്ങളായി എനിക്ക് ലളിത ചേച്ചിയെ അറിയാം അവർ ജാതിവിവേചനമുളള ഒരാളല്ല. അത്തരത്തിൽ പ്രവർത്തിക്കുകയില്ലെന്ന് ബോദ്ധ്യമാണ്.