ആറാട്ടിലെ ആ കഥാപാത്രം വേണുചേട്ടന് കൊടുത്താലോ എന്ന് ഉദയന്‍, അപ്പോഴാണ് അത് ഞാന്‍ ഞെട്ടലോടെ ഓര്‍ക്കുന്നത്; ബി. ഉണ്ണിക്കൃഷ്ണന്‍

കവര്‍ സ്റ്റോറി എന്ന സിനിമയിലാണ് വേണുചേട്ടനൊപ്പം ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്നത്. പ്രൊഫഷണലായി ഞങ്ങള്‍ ഒന്നിക്കുന്നതിന് വളരെക്കാലം മുമ്പ്, ഞാന്‍ പ്രീഡ്രിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ അദ്ദേഹം യുവാക്കള്‍ക്കിടയില്‍ ഒരു തരംഗമായിരുന്നു. അത്തരം ഗംഭീര റോളുകളാണ് അദ്ദേഹം ചെയ്തു കൊണ്ടിരുന്നത്. ചാമരത്തിലെ അച്ചന്‍ കഥാപാത്രം, പിന്നെ തകര, വിടപറയുംമുമ്പേ, പ്രേമഗീതങ്ങള്‍, ആലോലം, രചന, എന്നിങ്ങനെ കുറേയേറെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അന്നത്തെ ചെറുപ്പക്കാരുടെ മനസ്സില്‍ നെടുമുടി വേണു ഏത് താരത്തിനും അപ്പുറത്തുള്ള ലഹരിയായിരുന്നു.

ഒരു സിനിമാസ്വാദകന്റെ തലത്തില്‍ നിന്ന് നോക്കിയാല്‍ അദ്ദേഹം ഒരു ഭാഗത്ത് അങ്ങേയറ്റം ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണിംഗും വില്ലന്‍ സ്വഭാവക്കാരുമായ കഥാപാത്രങ്ങള്‍, വൈകാരിക സങ്കീര്‍ണതകളുള്ള കഥാപാത്രങ്ങള്‍, മറുഭാഗത്ത് പ്രിയദര്‍ശന്‍ സിനിമകളില്‍ അദ്ദേഹം നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നു; ഓടരുതമ്മാവാ ആളറിയാം, പൂച്ചയ്‌ക്കൊരു മൂക്കുത്തി,എന്നിങ്ങനെ. അതിന് ശേഷം ലോഹിതദാസ് സിബി മലയില്‍ കോമ്പിനേഷനില്‍ വരുന്ന സിനിമകള്‍, സത്യന്‍ അന്തിക്കാടിന്റെ, ഭരതന്റെ , പത്മരാജന്റെ സിനമകള്‍. പിന്നെ മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍. അതൊക്കെ എത്ര തരത്തില്‍ വേറിട്ട സന്ദര്‍ഭങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെയാണ് ആ രണ്ട് മഹാനടന്മാര്‍ അനശ്വരമാക്കിയത്.

നെടുമുടി വേണു എന്ന നടന്‍ നമ്മുടെ സിനിമയുടെ അല്ലെങ്കില്‍ സിനിമാനുഭവത്തിന്റെ തന്നെ പര്യായമായി ഇവിടെ മാറുകയാണ്. ഇങ്ങനെയൊരാളോടാണ് തുടക്കകാലത്ത് തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ എനിക്ക് സഹകരിക്കാന്‍ കഴിഞ്ഞത് എന്നോര്‍ക്കുമ്പോള്‍ അഭിമാനമാണ്. കവര്‍ സ്റ്റോറി ചെയ്യുമ്പോള്‍ അദ്ദേഹത്തോട് ഒരു പാട് കാര്യങ്ങള്‍ ഞാന്‍ ചോദിക്കുകയും അദ്ദേഹം എന്നോട് ആ വിഷയങ്ങളെ കുറിച്ചെല്ലാം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കലയും സംസ്‌കാരവും സാഹിത്യവുമായി ഇത്രയധികം ജൈവ ബന്ധം പുലര്‍ത്തിയിരുന്ന വേറൊരു നടനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല മലയാളത്തില്‍.അദ്ദേഹത്തിന് ഒരു പ്രത്യേക സംവേദനക്ഷമത തന്നെ ഇത്തരം കലാരൂപങ്ങളോട് ഉണ്ടായിരുന്നു. അതു കൊണ്ട് സംസാരിക്കുമ്പോഴൊക്കെ നമുക്ക് വലിയ അറിവുകളാണ് അദ്ദേഹം പകര്‍ന്നു നല്‍കുന്നത്.

കവര്‍ സ്റ്റോറിയ്ക്ക് ശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. അടുത്തകാലത്ത് ദിലീപ് നായകനായെത്തിയെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തൊടുപുഴയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ വേണുചേട്ടന്‍ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്നു ഞങ്ങള്‍ ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ ഞങ്ങള്‍ ഒരു പാട് നേരം സംസാരിച്ചിരിക്കും. ഞങ്ങളുടെ ചര്‍ച്ചാവിഷയങ്ങള്‍ സിനിമയും സാഹിത്യവുമൊക്കെയായിരുന്നു.

ആറാട്ടും വേണുച്ചേട്ടനും ലാലും

ആറാട്ടിന്റെ ചിത്രീകരണം നടക്കുമ്പോള്‍ എന്നോട് തിരക്കഥാകൃത്ത് ഉദയകൃഷ്ണ ചോദിച്ചു നമുക്ക് രാഘവന്‍ മാസ്റ്റര്‍ എന്ന കഥാപാത്രത്തെ വേണു ചേട്ടന് കൊടുത്താലോ എന്ന് അപ്പോഴാണ് ഞാനൊരു ഞെട്ടലോടെ ഓര്‍ക്കുന്നത് ഞാന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ പോലും എനിക്കദ്ദേഹവുമായി സഹകരിക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ എന്ന് അപ്പോള്‍ തന്നെ ഞാന്‍ വേണു ചേട്ടനെ വിളിച്ചു. ചേട്ടാ വലിയ ദൈര്‍ഘ്യമുള്ള റോളൊന്നുമല്ല.

ഒരു ആറ് ഏഴ് ദിവസം മതിയെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ഓണക്കാലമല്ലേ. ഞാന്‍ വീട്ടിലെത്ര നാളായി ഞാന്‍ ആളെ കാണാതെ അടച്ചിരിക്കുന്നു. ഉണ്ണിയുടെ പടം, മാത്രമല്ല ലാലിനെ കണ്ടിട്ടും കുറേ നാളായി ഞാനങ്ങ് വരാം എന്ന് പറഞ്ഞാണ് അദ്ദേഹം എത്തുന്നത്. അത് ദേവാസുരം പോലെ അവസ്മരണീയ രംഗങ്ങള്‍ ചിത്രീകരിച്ച വരിക്കാശ്ശേരി മനയിലായിരുന്നു ആ ഷൂട്ടിംഗും. അദ്ദേഹം വന്നു ആ ആറ് ദിവസം സത്യത്തില്‍ ഞങ്ങള്‍ക്ക് ഉത്സവം പോലെയായിരുന്നു.

കാരണം ലാല്‍ സാറും വേണു ചേട്ടനും ഇവര്‍ രണ്ട് പേരും അഭിനയിച്ച സിനിമകളുടെ ഭൂതകാലത്തിലേക്ക് അവര്‍ക്കൊപ്പം നടക്കാന്‍ എനിക്കും ഉദയനും ഭാഗ്യം ലഭിച്ചു. ഞാനും ഉദയനും ഓരോ കാര്യങ്ങളും ഇവരോട് ചോദിക്കും ആ സിനിമ ചെയ്തപ്പോള്‍ എങ്ങനെയായിരുന്നു അന്ന് എങ്ങനെ ആയിരുന്നുവെന്നൊക്കെ. മദ്രാസ് അനുഭവങ്ങളൊക്കെ അവര്‍ പങ്കുവെയ്ക്കും അങ്ങനെ സിനിമയുടെ ഞങ്ങളാരും കണ്ടിട്ടില്ലാത്ത ഭൂതകാലത്തിലേക്ക് ഞങ്ങള്‍ പോകും. ഇടയ്ക്കിടയ്ക്ക് വേണുചേട്ടന്‍ രണ്ടു വരി കവിതയെഴുതും എന്നെ പറ്റിയാരിക്കും ആ കവിത. എന്നിട്ട് എന്നോട് പറയും ബാക്കിയെഴുത്.

പക്ഷേ ഷൂട്ടിംഗിനിടയ്ക്ക് നമ്മുക്ക് അത് പറ്റില്ലല്ലോ എങ്കിലും ഞാന്‍ എന്തൊക്കെയോ എഴുതും. ചിലപ്പോ അതിന്റെ ബാക്കിയെഴുതുന്നത് ലാല്‍ സാറായിരിക്കും അങ്ങനെ വളരെ രസകരമായ ദിവസങ്ങള്‍, അതു കഴിഞ്ഞിട്ട് ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ നേരത്ത് അദ്ദേഹം എന്നോട് പറഞ്ഞു ഇത് വലിയ ബ്രേക്കായിരുന്നു എനിക്ക്. അത്രത്തോളം ഞാനിത് എന്‍ജോയ് ചെയ്തു. കോവിഡ് കഴിഞ്ഞുള്ള സിനിമയുടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

ആരാധകനായ കമല്‍ഹാസന്‍

കമലഹാസന്‍ വേണുചേട്ടന്റെ വലിയൊരു ആരാധകന്‍ ആയിരുന്നു. പലപ്പോഴും കമല് സാര്‍ വേണുചേട്ടനെ തമിഴിലേക്ക് വിളിച്ചിട്ടുണ്ട്. നിങ്ങള്‍ തമിഴിലേക്ക് വരൂ നിങ്ങളുടെ സെക്രട്ടറിയായി ഡേറ്റ് മാനേജ് ചെയ്യാമെന്ന് എത്രയോ തവണ കമല്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ കമല്‍ഹാസനെ കണ്ട പല സന്ദര്‍ഭങ്ങളിലും അദ്ദേഹം മലയാള സിനിമയെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും പറയുന്ന പേരാണ് നെടുമുടി വേണു . അദ്ദേഹം പറയുന്ന നാലോ അഞ്ചോ പേരുകളില്‍ ഏറ്റവും പ്രൊമിനന്റ് ആയിട്ടുള്ള പേര് വേണു ചേട്ടന്റെയാണ് കാരണം വേണു ചെട്ടനെ പോലെയുള്ള ഒരു നടനെ അടുത്തറിയുമ്പോള്‍ മനസ്സിലാകും കമല്‍ഹാസന് അദ്ദേഹത്തിനോട് അടുപ്പവും ആരാധനയും തോന്നുന്നതില്‍ അത്ഭുതമൊന്നുമില്ലെന്ന്. ഇത്തരത്തിനുള്ള ഒരു അഭിനേതാവിനെ തമിഴ് സിനിമയില്‍ കണ്ടെത്താന്‍ കഴിയില്ല. കമലഹാസനെ കമലഹാസനാക്കുന്ന ചില ഘടകങ്ങള്‍ വേണുചേട്ടനിലുണ്ട് ഇരുവര്‍ക്കും പൊതുവായി സാമ്യതയുള്ള ധാരാളം കാര്യങ്ങളുണ്ട് അതാണ് പ്രധാന കാരണം.

ആറാട്ടിന്റെ ഡബ്ബിംഗിനാണ് വേണു ചേട്ടനെ ഒടുവില്‍ കണ്ടത്. ഒരു മാസം മുമ്പാണത് അതൊരു അവസാന കാഴ്ച്ചയാകുമെന്ന് ഒരിക്കലും ഓര്‍ത്തില്ല. വലിയ വിഷമമുണ്ട്, അഗാധമായ വിഷമം. പലരും പറയുമ്പോ ഒരു ഒഴുക്കില്‍ ഇത് പരിഹരിക്കാനാവാത്ത നഷ്ടമെന്ന് പറയാറുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയാണ് . വേണു ചേട്ടന് പകരമായി വേണു ചേട്ടന്‍ മാത്രമേയുള്ളൂ.