ഇനിയില്ല; അടി കിട്ടിയ ഓസ്‌കര്‍ വേദിയിലേക്ക് തിരിച്ചില്ലെന്ന് ക്രിസ് റോക്ക്

2022ല്‍ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ കരണത്തടിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ക്രിസ് തന്റെ ഭാര്യയെ പരിഹസിച്ചതില്‍ രോഷാകുലനായ വില്‍ സ്മിത്ത് ക്രിസിനെ വേദിയിലെത്തി ആഞ്ഞടിക്കുകയായിരുന്നു. ഇപ്പോഴിതാ അടുത്ത വര്‍ഷം നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകനാകാനുള്ള ക്ഷണം ക്രിസ് റോക്ക് നിരസിച്ചിരിക്കുകയാണ്.

ഒരു സൂപ്പര്‍ ബൗള്‍ പരസ്യം ചെയ്യാനുള്ള അവസരം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നാണ് ക്രിസ് പറഞ്ഞത്. ഓസ്‌കര്‍ വേദിയിലേക്ക് പോകുന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതു പോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച നടന്ന 90 മിനിറ്റ് ഷോയില്‍ ഓസ്‌കര്‍ വേദിയില്‍ തനിക്കേറ്റ അടിയെക്കുറിച്ചും ഹ്രസ്വമായി പരാമര്‍ശിച്ചു.

ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ദേഷ്യം പിടിപ്പിച്ചത്്. പിങ്കറ്റ് സ്മിത്ത് തലമുടി കൊഴിഞ്ഞു പോകുന്ന രോഗമായ അലോപേഷ്യ ബാധിതയാണ്. മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് പറഞ്ഞു. ജിഐ ജെയ്ന്‍ സിനിമയിലെ ഡെമി മൂറിന്റെ ലുക്കാണ് ജാഡക്ക് എന്നായിരുന്നു ക്രിസ് റോക്കിന്റെ പരിഹാസം.

ഭാര്യയെ ആ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയ വില്‍ സ്മിത്ത് ക്രിസിന്റെ മുഖത്തടിച്ചു. നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ച് പറയരുതെന്ന് ഉറക്കെപ്പറയുകയും ചെയ്തു. തുടര്‍ന്ന് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വച്ചു തന്നെ വില്‍ സ്മിത്ത് പരസ്യമായി മാപ്പു പറഞ്ഞു. തൊട്ടടുത്ത ദിവസം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു.