'അവതാര്‍ 2' ആദ്യ ഭാഗത്തേക്കാള്‍ മികച്ചതോ? പ്രേക്ഷക പ്രതികരണം

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ഇന്ത്യയില്‍ മാത്രം 3800 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ദൃശ്യലോകം പ്രതീക്ഷിച്ചു പോയവര്‍ക്ക് വൈകാരികമായ അനുഭവമാണ് അവതാറിന്റെ രണ്ടാം വരവ് സമ്മാനിച്ചത്. മേക്കിങ്ങില്‍ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍. പ്രതീക്ഷച്ചതിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്.

3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സിനിമയെന്ന കലയെ സംബന്ധിച്ച് വലിയ നേട്ടമാണ് അവതാര് 2 ലൂടെ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്‌സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്. പലരും ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

2022ലെ ഏറ്റവും മികച്ച ചിത്രമെന്നും പലരും പറയുന്നുണ്ട്. ദൃശ്യപരമായി അതിഗംഭീരമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്റെ ആദ്യ പകുതിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവം എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ചിത്രത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

അവതാര്‍ 2വില്‍ ഉള്ളതു പോലെയുള്ള അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും വിഎഫ്എക്‌സും 3 ഡി എഫക്റ്റ്‌സും ഗംഭീരമാണെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ചിത്രം ശ്രദ്ധേയമാണെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.