പ്രണയകഥയിലെ 'ഹലാൽ' ട്വിസ്റ്റ്; ഹലാൽ ലവ് സ്റ്റോറി റിവ്യൂ 

അനുപ്രിയ രാജ്

വടക്കേ മലബാറിലെ ഒരു ചെറിയ ഗ്രാമം. സിനിമയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണർ. എന്നാൽ അടിയുറച്ച മതവിശ്വാസ മൂല്യങ്ങൾ അണുവിട തെറ്റാതെ ഇവർ പിന്തുടരുന്നുണ്ട് . സിനിമ എന്ന കലാരൂപത്തെ ആവേശത്തോടെ ഇഷ്ടപ്പെടുമ്പോഴും  ഹറാമായും ഹലാലായും വിശ്വസിക്കുന്ന കാര്യങ്ങളെ ഒഴിവാക്കി കൊണ്ട്  എങ്ങനെ ഒരു സിനിമ ഒരുക്കാം എന്ന ചിന്തയിൽ നിന്നുമാണ് “ഹലാൽ ലവ് സ്റ്റോറി” എന്ന സിനിമയുടെ പ്ലോട്ട് രൂപപ്പെടുന്നത് . കലയ്ക്ക് നിയതമായ ഒരു ഡെഫിനിഷൻ ഇല്ലെന്നും സർഗാത്മകമായി ചിന്തിക്കുമ്പോൾ കലയുടെ അനന്തമായ സാദ്ധ്യതകളിലേയ്ക്ക് കടന്നുചെന്ന്  ജനസാമാന്യത്തെ സ്വാധീനിക്കുവാൻ സാധിക്കുമെന്ന്  ഈ സിനിമയിലൂടെ അടിവരയിടുന്നുണ്ട്. ഒരു കാലത്തു മലബാർ മേഖലയിൽ സജീവമായിരുന്ന  ഹോം സിനിമ സങ്കല്പത്തിന്റെ ഭാഗമായി ഒരു സിനിമ നിർമ്മിക്കുവാൻ  സിനിമാപ്രേമികളായ റഹിം സാഹിബും(നാസർ കരുത്തേനി)  തൗഫീക്കും ( ഷറഫുദീൻ ) തീരുമാനിക്കുന്നു. പുരുഷനും സ്ത്രീയും തമ്മിൽ ഇടകലർന്നു അഭിനയിക്കുന്നത്  തങ്ങൾ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായതിനാൽ ഭാര്യയുടെയും ഭർത്താവിന്റെയും കഥാപാത്രങ്ങളിലേയ്ക്ക് യഥാർത്ഥ ദമ്പതിമാർ തന്നെ നിയോഗിക്കപ്പെടുന്നു. അങ്ങനെ ദമ്പതികളായ ഷെറീഫും (ഇന്ദ്രജിത്) സുഹ്‌റയും (ഗ്രേസ് ആന്റണി ) സിനിമയ്ക്കുള്ളിലെ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.  താൻ വിശ്വസിച്ചു പോരുന്ന സിനിമാ സങ്കല്പത്തിൽ നിന്നും തീർത്തും വിഭിന്നമായ ഒരു സിനിമക്കാഴ്ച  ഒരുക്കുക, അഭിനയത്തിൽ മുൻ  പരിചയമില്ലാത്തവരെ കൊണ്ട് അഭിനയിപ്പിക്കുക, വ്യക്തി ജീവിതത്തിലെ താളപ്പിഴകൾ പരിഹരിക്കുക , അങ്ങനെ മാനസിക സംഘർഷത്തിന്റെ ഉച്ചസ്ഥായിൽ നിൽക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ സംവിധായകനായ  സിറാജിന് ( ജോജു ജോർജ് ) പരസ്പരം  ചേരാത്ത ഘടകങ്ങളെ ചേർത്തു കൊണ്ട് ഒരു സിനിമ ഒരുക്കുക എന്ന വല്യ ദൗത്യമാണ് നിറവേറ്റാനുള്ളത് .

അവനവനിലേക്ക്  നോക്കാനുള്ള  അവസരമാണ് കലാപ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്നത്. തങ്ങളുടെ യഥാർഥ ദാമ്പത്യജീവിതത്തിലെ മൂടിവെയ്ക്കലുകളും ഒതുക്കിവെച്ച നിരാശകളും തങ്ങളുടെ കഥാപാത്രങ്ങളിലൂടെ പുറത്തേയ്ക്കു വരുമ്പോൾ ഷെരീഫിനും സുഹ്‌റയ്‌ക്കുമിടയിലെ  പ്രണയം കൂടുതൽ അർത്ഥപൂർണമാവുകയാണ്. സെക്സിന് വേണ്ടിയല്ലാതെ നമ്മൾ കെട്ടിപ്പിടിച്ചിട്ടുണ്ടോയെന്നു സുഹ്‌റ ഷെരീഫിനോട് ചോദിക്കുന്നുണ്ട്. ഒരുപക്ഷെ  കല അവളിലേക്ക്‌ പകർന്ന തിരിച്ചറിവാണ് ഭർത്താവിനോട് ഇങ്ങനെ ചോദിക്കുവാൻ അവൾക്ക് ധൈര്യം പകരുന്നതും. അതുകൊണ്ടു തന്നെയാണ്  വ്യവസ്ഥതികൾ ആ പ്രണയത്തിന് “ഹലാൽ കട്ട് ” പറയുമ്പോഴും ഒതുക്കി വെച്ചിരുന്ന പ്രണയത്തെ ഷെറീഫും സുഹറയും ക്യാമറയ്ക്ക് മുന്നിൽ തുറന്നു കാട്ടുന്നതും.

ആരംഭത്തിൽ അഭിനയിക്കുവാൻ അറിഞ്ഞു കൂടാത്ത സുഹ്‌റ എന്ന കഥാപാത്രത്തിനുണ്ടാകുന്ന പരിവർത്തനം സ്വാഭാവികത ചോരാതെ ഗ്രേസ് ആന്റണി അവതരിപ്പിച്ചിട്ടുണ്ട്. അനായാസമായ അഭിനയ ശൈലിയിലൂടെ റഹിം സാഹിബിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച നാസർ കരുത്തെനിയും പ്രശംസനീയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നവതരംഗ സിനിമകളിലെ   മിഴിവാർന്ന ഒരു ഘടകമായിരുന്നു കാസ്റ്റിംഗ്. ഹലാൽ ലവ് സ്റ്റോറിയിലും അത്തരത്തിൽ മികവുറ്റ കാസ്റ്റിംഗ് നിരയെയാണ്‌ സംവിധായകൻ സക്കറിയ നിരത്തിയിരിക്കുന്നത്. ദൈർഘ്യം കുറവാണെങ്കിലും ഗസ്റ്റ് റോളിലെത്തി  സൗണ്ട് മിക്സറുടെയും ആക്ടിംഗ് ട്രെയ്‌നറുടെയും കഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിൻ സഹീറും പാർവതി തിരുവോത്തും  സിനിമയുടെ കഥാഗതിയിൽ നിർണായകമായ പങ്ക് വഹിച്ചു. മാനവ സ്നേഹത്തിന്റെ വ്യത്യസ്തമായ ഒരു തലത്തെയാണ് സംവിധായകനായ സക്കറിയ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയ കൈകാര്യം ചെയ്തത് സമാന വിഷയമായിരുന്നെങ്കിലും അവതരണവും പ്ലോട്ടും പരിശോധിക്കുമ്പോൾ ഇരു സിനിമകളും  തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്- ഒരേ അച്ചിൽ വാർത്തെടുത്ത വ്യത്യസ്തമായ രണ്ട് ശിൽപങ്ങൾ പോലെ;