എന്റെ ആ സ്വഭാവം സിനിമയിൽ വന്നതോടെ മാറി, അച്ഛനെ പോലെയല്ല ഞാൻ, നേരെ തിരിച്ചാണ്: ഗോകുൽ സുരേഷ്

മലയാള സിനിമയിലെ താരപുത്രന്മാരിൽ ഒരാളായ ഗോകുൽ സുരേഷ് കഴിഞ്ഞ ആറ് വർഷത്തോളമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്. ഗോകുലിന് ശേഷം ഇപ്പോൾ സഹോദരനായ മാധവും സിനിമയിലെത്തി. സിനിമയിലെത്തിയ ശേഷം തനിക്ക് ചില മാറ്റങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് ഗോകുൽ സുരേഷ്. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അച്ഛൻ വളരെ സോഫ്റ്റ് ആയിട്ടുളള ഒരാളാണ്. ഇടയ്ക്ക് ഒരു അഗ്രസീവ് നേച്ചർ വരുന്നതുകൊണ്ട് ആൾ അങ്ങനെയാണെന്ന് പറയുകയാണ് പലരും. പുള്ളിയുടെ വലുപ്പവും അവതരിപ്പിച്ചിട്ടുള്ള കഥാപാത്രവും ഒക്കെ കണ്ട് ഒരു സാധാരണ മനുഷ്യന് ആൾ അങ്ങനെയാണെന്ന് തോന്നുകയാണ്. എന്നാൽ താൻ നേരെ തിരിച്ചാണ് എന്നാണ് ഗോകുൽ പറയുന്നത്.

‘ഞാൻ നേരെ തിരിച്ചാണ്. ഭയങ്കര അഗ്രസീവാണ്. ഭയങ്കര അഗ്രസീവാണ്. സിനിമയില്‍ വന്ന ശേഷം എനിക്ക് ആ നേച്ചറില്ല. സിനിമയിലെ കഷ്ടപ്പാടുകളൊക്കെ കണ്ടതുകൊണ്ടാവണം അതങ്ങ് മാറി. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്കങ്ങനെ ഒരു പരിധിയില്‍ കൂടുതല്‍ ആക്ഷേപങ്ങളൊന്നും വന്നിട്ടില്ല. എന്നോട് നന്നായി പെരുമാറുന്നവരോട് ജാഡയിട്ട് നില്‍ക്കാന്‍ എനിക്കറിയില്ല. അവരെ നോക്കി ചിരിക്കാനും സംസാരിക്കാനുമേ എനിക്ക് കഴിയൂ’ എന്നാണ് ഗോകുൽ പറഞ്ഞത്.

അച്ഛനെക്കുറിച്ച് മോശം പറയുന്നവരെ തിരുത്താൻ കഴിയില്ലെന്നും ഗോകുൽ പറയുന്നു. ‘എനിക്ക് എന്‍ജോയ് ചെയ്യാനുള്ളത് വരെ പുറത്ത് എടുത്ത് കൊടുക്കുന്നയാളാണ് അച്ഛന്‍. എന്നിട്ടുവരെ നമ്മള്‍ ആക്ഷേപം കേള്‍ക്കുകയാണ്. അതിന്റെ ആവശ്യമില്ല. മകനായിട്ട് മാത്രമല്ല പുള്ളിയുടെ ഒരു സപ്പോര്‍ട്ടറായി നിന്നാണ് ഞാന്‍ റിയാക്റ്റ് ചെയ്യാറുള്ളത്’ ഗോകുൽ സുരേഷ് വ്യക്തമാക്കി.

അനിയന്റെ അരങ്ങേറ്റത്തെ കുറിച്ചും ഗോകുൽ മനസ് തുറന്നിരുന്നു. അനിയൻ തന്നെക്കാളും സക്സസ്ഫുള്ളായി കാണണമെന്നാണ് ആഗ്രഹമെന്ന് ഗോകുൽ സുരേഷ് അഭിമുഖത്തിൽ പറഞ്ഞത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ പോലീസ് വേഷത്തിൽ ഗോകുൽ എത്തിയിരുന്നു. ഗഗനചാരി, എതിരെ തുടങ്ങിയ ചിത്രങ്ങളാണ് ഗോകുലിന്റേതായി നിലവിൽ അണിയറയിലുള്ളത്.