ഭാഷാ വിവാദത്തിൽ നടൻ കമൽ ഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി പറഞ്ഞു. കമൽ ഹാസൻ മാപ്പു പറയുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്നായിരുന്നു കമൽ ഹാസൻ നടത്തിയ പരാമർശം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം താരം നടത്തിയതെന്ന് ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും ജസ്റ്റീസ് നാഗപ്രസന്ന പറഞ്ഞു.
ജലം,ഭൂമി,ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. കർണാടകയിൽ നിന്നും കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
കർണാടകയിലെ റിലീസിന് അനുമതി തേടി നടൻ കമൽഹാസൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചത്. തഗ് ലൈഫ് പ്രദർശനം നിരോധിച്ചത് നിയമ വിരുദ്ധമാമെന്നും സിനിമ റിലീസിന് സംരക്ഷണം നൽകണമെന്നുമായിരുന്നു ഹർജിയിൽ കമൽ ഹാസൻ്റെ വാദം. കന്നഡ ഭാഷയുടെ ഉത്ഭവിച്ചത് തമിഴിൽ നിന്നാണെന്ന കമൽ ഹാസൻ്റെ സമീപകാല പരാമർശമാണ് വിവാദമായത്. തുടർന്ന് സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളിൽ നിന്നുള്ള ആഹ്വാനങ്ങൾക്കും ഭീഷണികൾക്കുമിടയിലാണ് താരം കർണാടക ഹൈക്കോടതിയെ സമീപിച്ചത്.