നായകനോ വില്ലനോ ആരെ പിന്തുണയ്ക്കും? പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ സിനിമകൾ

ഓരോ വർഷം കഴിയുന്തോറും മലയാള സിനിമയിൽ വരുന്ന മാറ്റങ്ങൾ വലുതാണ്. അതിപ്പോൾ കഥ പറയുന്ന രീതിയിലാണെങ്കിലും താരങ്ങളുടെ അഭിനയമാണെങ്കിലും എല്ലാം ഒരുപാട് മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞു. വില്ലനെ ഇടിച്ചിട്ട് ഹീറോയിസം കാണിച്ച് പോകുന്ന നായകനെയൊക്കെ വളരെ വിരളമായി മാത്രമെ മലയാള സിനിമയിൽ ഇന്ന് കാണാൻ സാധിക്കൂ. വളരെ റിയലിസ്റ്റിക്ക് സിനിമകൾ ഇറക്കുന്നതിൽ മലയാള സിനിമ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആരാണ് സിനിമയിലെ വില്ലൻ? ആരാണ് നായകൻ? ആരുടെ ഭാ​ഗത്താണ് ന്യായം എന്ന് പോലും പ്രേക്ഷകന് കണ്ടെത്താൻ കഴിയാതെ വരുന്നു എന്നതാണ് സത്യം. തൊണ്ണുറൂകളിൽ ഇത്തരം സിനിമകൾക്ക് തുടക്കമിട്ടിരുന്നെങ്കിലും പിന്നീട് അത് നിന്നു പോകുകയായിരുന്നു. ഒരു പക്ഷേ പ്രേക്ഷകരുടെ കാഴ്ച്ചപാടിലുണ്ടായ പ്രശ്നങ്ങളാകാം അന്ന് അതിന് കാരണമായി മാറിയത്. എന്നാൽ ഇന്ന് അത് മാറി നായകനെയും വില്ലനെയും ഒരുപോലെ ഏറ്റെടുക്കാൻ കാഴ്ച്ചകാരന് സാധിക്കുന്നുണ്ടെന്നതാണ് സത്യം. അത്തരത്തിൽ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കിയ ചില സിനിമകൾ പരിചയപ്പെടാം…

ഫ്രണ്ട്സ്

90 കളിൽ പ്രേക്ഷകരെ ആശയ കുഴപ്പത്തിലാക്കിയ ആദ്യ സിനിമയായിരുന്നു സിദ്ദിഖിന്റെ സംവിധാനത്തിൽ ഒരുക്കിയ ഫ്രണ്ട്സ്. ജയറാം, ശ്രീനിവാസൻ, മുകേഷ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമ എക്കാലത്തേയും മികച്ച ഫ്രണ്ട്ഷിപ്പ് സിനിമകളിലൊന്നായിരുന്നു.

സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചില തെറ്റിദ്ധാരണകൾ മൂലം സുഹൃത്തുക്കളായ ജയറാമിന്റെ അരവിന്ദൻ എന്ന കഥാപാത്രവും മുകേഷിൻ്‍റെ ചന്തു എന്ന കഥാപാത്രവും പിണങ്ങുകയും പിന്നീട് തർക്കം നടക്കുമ്പോൾ ചന്തുവിന്റെ അറിവില്ലായ്മ മൂലം അരവിന്ദൻ കൊക്കയിലേക്ക് വീണ് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം ചന്തു തിരികെ എത്തി സത്യം മനസിലാക്കി സൗഹൃദം പുതുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഈ സിനിമയിൽ രണ്ട് കഥാപാത്രങ്ങളിലും ന്യായമുള്ളതിനാൽ ആർക്കൊപ്പം നിൽക്കണമെന്നത് തീരുമാനിക്കാൻ അന്ന് കാഴ്ചക്കാരന് സാധിച്ചിരുന്നില്ല.

ട്രാഫിക്

രാജേഷ് പിള്ള സവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ ട്രാഫിക്. മലയാള സിനിമ അന്ന് വരെ പരിക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തകളുമായെത്തിയ സിനിമയിൽ ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. സിനിമയിൽ വില്ലനെന്ന് പറയാതെ പറയുന്നത് കുഞ്ചാക്കോ ബോബന്റെ ഏബൽ എന്ന കഥാപാത്രത്തെയാണ്. പക്ഷെ ഏബൽ കുറ്റകൃത്തം ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുമ്പോൾ പ്രേക്ഷകന് ഏബൽ എന്ന കഥാപാത്രത്തെ വെറുക്കണോ വേണ്ടയൊയെന്ന് തന്നെ സംശയമാകും.

ഗപ്പി

2016ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് നായകനായെത്തിയ ​ഗപ്പി. ചേതൻ ജയലാലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കൗമാരപ്രായക്കാരനായ ഗപ്പി എന്ന് വിളിപ്പേരുള്ള മിഷേലും റെയിൽവെ പാലം നിർമ്മിക്കാനായി എത്തിയ തേജസ് വർക്കി എന്ന എഞ്ചിനീയറും തമ്മിലുള്ള ഈ​ഗോ വാറാണ് ​ഗപ്പി എന്ന സിനിമ. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റി വഴി പ്രേക്ഷകരെ നേടിയിരുന്നു. ഈ സിനിമ കണ്ടാലും രണ്ടുപേരുടെ ഭാ​ഗത്തും ന്യായമുള്ളതായാണ് പ്രേക്ഷകന് തോന്നുക. സാഹചര്യമാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഒരാളെ മാത്രം വില്ലനായി കാണാൻ പ്രേക്ഷകന് സാധിക്കില്ല.

ഡ്രൈവിങ് ലൈസൻസ്

2019ൽ പുറത്തിറങ്ങിയ ജീൻ പോൾ ലാൽ സിനിമയാണ് ഡ്രൈവിങ് ലൈസൻസ്. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായ സിനിമ എംവിഐ കുരുവിളയും നടൻ ഹരീന്ദ്രനും തമ്മിലുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. നടൻ ഹരീന്ദ്രന്റെ ഡ്രൈവിങ് ലൈസൻസിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ​ഗുരുതരമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇരുവരും തമ്മിലുള്ള അടികൾക്കും പ്രശ്നങ്ങൾക്കുമൊടുവിൽ ആർക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് ഡ്രൈവിങ് ലൈസൻസ് സിനിമ കണ്ടാൽ പ്രേക്ഷകർക്ക് തീരുമാനിക്കാനാവില്ല.

അയ്യപ്പനും കോശിയും

സച്ചിയുടെ സംവിധാനത്തിൽ 2020ൽ തിയേറ്ററുകളിലെത്തിയ സിനിമ അയ്യപ്പനും കോശിയുമാണ് പ്രേക്ഷകരെ ആശയ കുഴപ്പത്തിലാക്കിയ മറ്റൊരു ചിത്രം. പൃഥ്വിരാജും ബിജു മേനോനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. പട്ടാളത്തിലെ 16 വർഷത്തെ സർവീസിന് ശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.

ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഇരുവരും തമ്മിലുള്ള അടി മുറുകുന്നതിനൊപ്പം ആരാണ് നായകൻ, ആരാണ് വില്ലൻ എന്ന് നിർണയിക്കാൻ പ്രേക്ഷകർക്ക് സാധിക്കുന്നില്ല. അയ്യപ്പന് അയ്യപ്പന്റെതായ ന്യായങ്ങളും കോശിക്ക് കോശിയുടെതായ ന്യായങ്ങളുമുണ്ടെങ്കിലും സിനിമയുടെ ക്ലെെമാക്സിൽ വില്ലനായി തോന്നിയ കോശി അയ്യപ്പനെ സഹായിക്കുന്നുമുണ്ടെന്നതാണ് പ്രത്യകത.

മിന്നൽ മുരളി

ഇത്തരം സിനിമകളിൽ ഏറ്റവും ഒടുവിലെത്തിയ ചിത്രമായിരുന്നു മിന്നൽ മുരളി. 2021ൽ ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ സൂപ്പർ ഹീറോ ചിത്രത്തിൽ ടൊവിനോയുടെ ജെയ്സൺ എന്ന കഥപാത്രത്തിനും ​ഗുരു സോമസുന്ദരത്തിന്റെ ഷിബു എന്ന കഥപാത്രത്തിനും മിന്നൽ ഏൽക്കുന്നതും അതുവഴി ഇരുവർക്കും ലഭിക്കുന്ന സൂപ്പർ പവറുകൾ വരുത്തുന്ന പ്രശ്നങ്ങളുമാണ് പറയുന്നത്.

രണ്ടാളും തങ്ങൾക്ക് ശരിയെന്ന കാര്യത്തിന് സൂപ്പർ പവ്വറുകൾ ഉപയോ​ഗിക്കുമ്പോൾ ആരാണ് നായകൻ എന്നോ, അരാണ് വില്ലൻ എന്നോ കണ്ട് പിടിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു സിനിമ കണ്ടിറങ്ങിയവർക്കെല്ലാം. വില്ലനെ കുറ്റപ്പെടുത്താൻ കഴിയാത്ത അവസ്ഥ. ഷിബു വില്ലനായി മാറിയതിനു പിന്നിൽ ആയാൾക്ക് ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു നഷ്ടം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഷിബുവിന്റേയും ജെയ്സണിന്റേയും ഭാ​ഗത്ത് ന്യായമുണ്ടെന്ന് മാത്രമെ പ്രേക്ഷകന് പറയാൻ സാധിക്കുമായിരുന്നുള്ളു.

Read more

ഇത്തരത്തിൽ പറഞ്ഞതും പറയാത്തതുമായ ഒരുപാട് സിനിമകൾ ഇനിയും ബാക്കിയുണ്ട്. നായകനെക്കാൾ വില്ലൻ സ്കോർ ചെയ്ത് പ്രേക്ഷകരെ ആശയ കുഴപ്പത്തിലാക്കിയ ഇത്തരം സിനിമകളുടെ വരവോടു കൂടി മലയാള സിനിമയിൽ പുതിയൊരു അദ്ധ്യായത്തിനാണ് തുടക്കമാകുന്നത്. കാഴ്ച്ചകാരന് വില്ലനോടു തോന്നുന്ന സ്ഥിരം വെറുപ്പ് മാറ്റി, നായകനെയും വില്ലനെയും ഒരുപോലെ ഏറ്റെടുക്കാൻ കാഴ്ച്ചകാരന് ഇതിലൂടെ സാധിക്കുന്നുണ്ടെന്നതാണ് സത്യം.