നടൻ വിശാലിന്റേ്റേയും നടി സായ് ധൻഷികയുടേയും വിവാഹവാർത്തയാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ ചർച്ചാവിഷയം. ഇക്കഴിഞ്ഞ ദിവസമായിരുന്നു കോളിവുഡിലെ ആക്ഷൻ ഹീറോ വിശാൽ തന്റെ വിവാഹത്തെ പറ്റി ആദ്യ സൂചന നൽകിയത്. ഭാവി വധുവിനെ കണ്ടെത്തിയെന്നും തന്റെ വിവാഹം ഉടനുണ്ടാവുമെന്നുമാണ് വിശാൽ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വിശാൽ പറഞ്ഞിരുന്നു. അധികം വൈകിയില്ല. വധു ആരാണെന്നതിൽ സ്ഥിരീകരണവുമെത്തി.
സായ് ധൻഷിക പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാൽ മുഖ്യാതിഥിയായിരുന്ന പരിപാടിക്കിടയിലാണ് വെളിപ്പെടുത്തൽ. ഓഗസ്റ്റ് 29-ന് വിവാഹിതരാവുമെന്നാണ് ഇരുവരും അറിയിച്ചത്. വേദിയില്‍ വെച്ച് വിശാലാണ് ആദ്യം വിവാഹത്തെ കുറിച്ച് സംസാരിച്ചത്. പിന്നീട് ധന്‍ഷികയും പ്രണയ നാളുകളെ കുറിച്ച് സംസാരിച്ചു. 15 വര്‍ഷത്തോളമായി വിശാലിനെ അറിയാമെന്നും കരിയറിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും ധന്‍ഷിക പറഞ്ഞു. അടുത്ത നാളുകളിലാണ് വ്യക്തിപരമായി സംസാരിച്ച് തുടങ്ങിയതെന്നും അപ്പോള്‍ തന്നെ വിവാഹത്തിലേക്ക് നയിക്കുന്ന ഒരു ബന്ധത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് ഇരുവർക്കും തോന്നിയെന്നും ധൻഷിക പറഞ്ഞു. പിന്നെ എന്തിനാണ് വെച്ച് താമസിപ്പിക്കുന്നത് എന്ന് കരുതിയെന്നും ധന്‍ഷിക കൂട്ടിച്ചേർത്തു.
വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എനിക്ക് അദ്ദേഹം എപ്പോഴും സന്തോഷത്തോടെയിരിക്കണം എന്നാണ് ആഗ്രഹം.15 വര്‍ഷമായി സുഹൃത്തുക്കളാണ് എന്ന് തന്നെയാണ് ഈ വേദിയിലും ഞങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ രാവിലെ ചില വാര്‍ത്തകള്‍ കണ്ടു. അതുകൊണ്ടാണ് തീരുമാനം മാറ്റി പ്രണയത്തെ കുറിച്ചും നടക്കാന്‍ പോകുന്ന വിവാഹത്തെ കുറിച്ചും തുറന്നു സംസാരിക്കാമെന്ന് കരുതിയതെന്നും ധന്‍ഷിക ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു. ‘എന്നാ ബേബി സൊല്ലിടലാമാ’ എന്ന് വിശാലിനോട് ചോദിച്ചതിന് ശേഷമായിരുന്നു ധന്‍ഷിക പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിച്ചത്.
15 വര്‍ഷമായി വിശാലിനെ അറിയാമെന്നും എപ്പോഴും ബഹുമാനപൂര്‍വമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളതെന്നും ധൻഷിക പറഞ്ഞു. മാത്രമല്ല, തനിക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അദ്ദേഹം അതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. തനിക്കായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ആ സമയങ്ങളില്‍ എന്റെ വീട്ടിലേക്ക് പോലും വന്നിട്ടുണ്ട്. മറ്റൊരു ഹീറോയും അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തി എനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ധൻഷിക പറയുന്നു. എന്തായാലും ഇരുവരുടെയും വിവാഹവാർത്ത ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വിവാഹ വാർത്ത പുറത്ത് വന്നതോടെ 47-കാരനായ വിശാലിൻ്റെ വധു ആരാണ് എന്നാണ് ആരാധകർ തേടിക്കൊണ്ടിരിക്കുന്നത്.
1989-ൽ തഞ്ചാവൂരിൽ ജനിച്ച സായ് ധൻഷിക, 2006-ൽ പുറത്തിറങ്ങിയ ‘മനത്തോട് മഴൈക്കാലം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച സംവിധായകൻ അർപുതൻ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പിന്നീട് 2009-ൽ കന്നഡയിൽ അരങ്ങേറ്റം കുറിച്ച ധൻഷിക തെലുങ്കിലും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാർ സംവിധാനംചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘സോളോ’യിലൂടെയാണ് സായ് ധൻഷിക മലയാളികൾക്ക് സുപരിചിതയായത്. ‘സോളോ’യിലെ വേൾഡ് ഓഫ് ശേഖറിൽ ദുൽഖറിൻ്റെ നായികാകഥാപാത്രമായ രാധികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. കാഴ്‌ചാപരിമിതിയുള്ള നർത്തകിയുടെ വേഷമായിരുന്നു ചിത്രത്തിൽ. തമിഴിലും സായ് ധൻഷിക ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. രവിമോഹൻ നായകനായ ‘പേരന്മ’, സംവിധായകൻ ബാലയുടെ ‘പരദേശി’, രജനീകാന്തിന്റെറെ ‘കബാലി’, വിജയ് സേതുപതി നായകനായ ‘ലാഭം’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ സായ് ധൻഷിക ഭാഗമായിട്ടുണ്ട്. ‘കബാലി’യിൽ രജനീകാന്തിന്റെ മകളുടെ വേഷമാണ് സായ് ധൻഷിക ചെയ്തിരുന്നത്.
വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത പലതവണ പുറത്ത് വന്നിരുന്നെകിലും ഒരു ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇതാദ്യമാണ്. ഇതിനു മുൻപ് താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹ വിവരങ്ങളും വധുവിന്റെ പേരും ഉടൻ വെളിപ്പെടുത്തുമെന്നും അറിയിച്ചിരുന്നുവെങ്കിലും വാർത്ത പുറത്തുവന്നത് വിശാലിന്റെ സാന്നിധ്യത്തിൽ സായ് ധൻഷികയിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്. തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഔദ്യോഗിക യോഗങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷമേ താൻ വിവാഹിതനാകൂ എന്ന് വിശാൽ 9 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോഴേയ്ക്കും താരത്തിന്റെ വിവാഹമടുത്തു എന്ന് സംസാരമുണ്ടായിരുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രട്ടറിയുമാണ് വിശാൽ.
അതേസമയം വിവാഹം വരെയെത്തി മുടങ്ങിപ്പോയ വിശാലിന്റെ മുൻ ബന്ധം സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. 2019 ഏപ്രിലിൽ ആയിരുന്നു നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 2019 ഒക്ടോബർ ഒൻപതാം തീയതിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങൾ മൂലം വിവാഹം നീണ്ടു പോയി. ഇതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി നടന്റെ അച്ഛൻ രംഗത്തെത്തിരയിരുന്നു. അഭിനേതാക്കളുടെ സംഘടനായ ‘നടികർ സംഘ’ത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് വിശാലെന്നും, അല്ലാതെ ഇരുവരും വേർപിരിഞ്ഞിട്ടില്ല എന്നുമായിരുന്നു നടന്റെ അച്ഛൻ നൽകിയ വിശദീകരണം. എന്നാൽ, അനിഷ ഇൻസ്റ്റാഗ്രാമിൽ നിന്നും വിശാലിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് ശക്തി കൂടി. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇരുവരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. എന്നിരുന്നാൽ പോലും പിന്നീട് ആ വിവാഹം മുടങ്ങി. എന്നാൽ ഇതിനുള്ള കാരണം വെളിപ്പെടുത്താൻ ഇരുവരും തയ്യാറായില്ല.