ഞാന്‍ മരിച്ചാല്‍ ആര്‍ക്കൊക്കെ ആനന്ദം കിട്ടും? ഒരാഗ്രഹം മാത്രമേയുള്ളൂ, മരണക്കിടക്കയില്‍ ഒരുപാടു നാള്‍ കിടത്തരുത്; മാമുക്കോയ അന്ന് പറഞ്ഞത്

മാമുക്കോയ എന്ന നടന്‍ വ്യത്യസ്തനാകുന്ന തന്റെ സംഭാഷണശൈലിയിലൂടെയും സിനിമകളിലെ തഗ്ഗ് ഡയലോഗുകളിലൂടെയുമാണ്. മലബാറില്‍ ജനിച്ചാല്‍ ഏത് മഹര്‍ഷിയും ഇങ്ങനെയേ സംസാരിക്കൂ എന്ന് ‘മന്ത്രമോതിരം’ എന്ന സിനിമയില്‍ മാമുക്കോയ ദിലീപിന്റെ കഥാപാത്രത്തിനോട് പറയുന്നുണ്ട്.

പലയിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടാന്‍ വരെ കാരണമാകുന്ന സ്വന്തം ഭാഷയെയും ശൈലിയെയും ഇതിലും മനോഹരമായി തന്റെ കഥാപാത്രത്തിലൂടെ നീതീകരിക്കാന്‍ മറ്റൊരു അഭിനേതാവിനും കഴിഞ്ഞിട്ടില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ മരണ വാര്‍ത്ത കേട്ട താരങ്ങളില്‍ ഒരാളാണ് മാമുക്കോയ.

ആ വാര്‍ത്തയെ ഒരു തമാശയായേ താന്‍ കാണുന്നുള്ളു എന്നായിരുന്നു മാമുക്കോയ അന്ന് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് മാമുക്കോയ വനിത മാഗസിനോട് പ്രതികരിച്ചത് വീണ്ടും വൈറലാവുകയാണ്.

മാമുക്കോയയുടെ വാക്കുകള്‍:

ഞാന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആനന്ദം കിട്ടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കിട്ടുന്നവന് കിട്ടട്ടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് അങ്ങനെയും പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യം. ഒരു തമാശയായി മാത്രമേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ. പൊലീസും സൈബര്‍ സെല്ലും എല്ലാം വിളിച്ചു. പരാതി കൊടുക്കാന്‍ പലരും പറഞ്ഞു.

ഞാന്‍ ചോദിച്ചു. എന്നിട്ടെന്താ? ഏതെങ്കിലും കോളജില്‍ പഠിക്കുന്ന ഒരു പയ്യനെ പൊലീസ് പിടിക്കും. അവനെയും കൊണ്ട് ഇവിടെ വരും. അവന്‍ പറയും. ‘ഒരു തമാശയ്ക്ക് ചെയ്തതാണ്. ക്ഷമിക്കണം. ഞാന്‍ പിന്നെ എന്താ ചെയ്യാ? അവന്റെ ഇമേജു പോവും. അവന്റെ അച്ഛനും അമ്മയും സങ്കടത്തിലാവും. ഇനി പ്രതിയാവുന്നവന്‍ തന്നെയാണോ ഇതു ചെയ്തത് എന്നതിന് എന്താ തെളിവ് ന്നുമില്ല. എന്തിനാണ് നമ്മള്‍ ഇതിന്റെയൊക്ക പിറകേ പോവുന്നത്.

വയസ് എഴുപതായി. ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കി. മരണക്കിടക്കയില്‍ ഒരുപാടു നാള്‍ കിടത്തരുത്. ദുഃഖങ്ങള്‍ പോലും സ്വകാര്യമായി സൂക്ഷിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.