മണ്ണ് ഇളകുമ്പോള്‍ പുഴുക്കള്‍ നുരഞ്ഞുവരും, ആ വേസ്റ്റില്‍ കിടന്നാണ് മോഹന്‍ലാലും കുണ്ടറ ജോണിയും അടികൂടിയത്; 'കീരിടം' ഫൈറ്റ് സീനിനെ കുറിച്ച് നടന്‍ പറഞ്ഞത്

വില്ലനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് കുണ്ടറ ജോണി. ‘കിരീടം’ എന്ന ഹിറ്റ് ചിത്രത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം മാത്രം മതി കുണ്ടറ ജോണിയെ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍. നാല് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ആ സിനിമകളുടെയും ഭാഗമായിട്ടുണ്ട് ജോണി.

കിരീടത്തിലെ ഫൈറ്റ് സീന്‍ ചെയ്തതിനെ കുറിച്ച് കുണ്ടറ ജോണി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണ് ഈ സീന്‍ ചിത്രീകരിച്ചത്. വേസ്റ്റ് ഇടുന്ന സ്ഥലമായതിനാല്‍ ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു.

ലൊക്കേഷന്‍ മാറ്റാണോ എന്ന് സംവിധായകന്‍ ചോദിച്ചിരുന്നു. എന്നാല്‍ കുറെ ഷോട്ടുകള്‍ അവിടെ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അവിടെ ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ മോഹന്‍ലാലും ജോണിയും തയ്യാറായിരുന്നു. ഷൂട്ട് കഴിഞ്ഞു ഡെറ്റോള്‍ ഒഴിച്ചാണ് കുളിച്ചത്. രണ്ടു രണ്ടര മണിക്കൂര്‍ ബ്രേക്കില്ലാതെയാണ് ഷൂട്ട് ചെയ്തത്.

ഇതേ സീന്‍ തെലുങ്കില്‍ ആറു ദിവസം കൊണ്ടാണ് തീര്‍ത്തത് എന്നാണ് കുണ്ടറ ജോണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ചൊവ്വാഴ്ച രാത്രിയോടെയാണ് നടന്‍ കുണ്ടറ ജോണി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജോണി. മേപ്പടിയാന്‍ ആണ് അവസാന ചിത്രം. കിരീടം, ഗോഡ്ഫാദര്‍, ചെങ്കോല്‍, സ്ഫടികം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.