'ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണമായി തള്ളിക്കളയുന്ന ക്ലൈമാക്‌സ്'; ഇഷ്‌കിനെ പ്രശംസിച്ച് വി.ടി ബല്‍റാം

ഷെയിന്‍ നിഗം നായക വേഷത്തിലെത്തിയ ഇഷ്‌ക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇത്തരം ആളുകളെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ, വി.ടി ബല്‍റാം. സമകാലിക പ്രസക്തിയേറെയുള്ള ചിത്രമാണ് ഇഷ്ക് എന്നതില്‍ സംശയമില്ലെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബല്‍റാം പറഞ്ഞു.

“ഇഷ്‌ക് കണ്ടു. എംഎല്‍എമാര്‍ക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകന്‍ അനുരാജ് മനോഹര്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതില്‍ തര്‍ക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്‌കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. “സെക്‌സി ദുര്‍ഗ”യുമായുള്ള ആശയ സാമ്യം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും “കോക്ടൈലി”നേയും ഓര്‍മ്മിപ്പിച്ചു.

കഥയില്‍ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവില്‍ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അല്‍പം ലാഗ് മനപൂര്‍വ്വമാണെന്ന് തോന്നുന്നു. ഇന്റര്‍വെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്‌നും ഷൈനും ആന്‍ ശീതളും ലിയോണയും ജാഫര്‍ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയാക്കി. ഷൈന്‍ ടോം ചാക്കോയക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ. ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണമായി തള്ളിക്കളയുന്ന ക്ലൈമാക്‌സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവന്‍ ടീമിനും പ്രത്യേക അഭിനന്ദനങ്ങള്‍.” ബല്‍റാം കുറിപ്പില്‍ പറഞ്ഞു.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് “ഇഷ്‌ക്” സംവിധാനം ചെസ്തിരിക്കുന്നത്. “നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ എത്തുന്ന “ഇഷ്‌കി” ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക.