ദിലീപിനൊപ്പം ജോജു ജോര്‍ജും റാഫിയും; 'വോയ്‌സ് ഓഫ് സത്യനാഥന്‍' ഷൂട്ട് പുനഃരാരംഭിച്ചു

പ്രഖ്യാപന സമയം മുതല്‍ വലിയ ശ്രദ്ധനേടിയ ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്നുവെന്നതായിരുന്നു അതിന് കാരണം. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചുവെന്ന വാര്‍ത്തയാണ്് പുറത്തുവരുന്നത്.

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. ‘ഒരിടവേളയ്ക്കു ശേഷം വോയ്‌സ് ഓഫ് സത്യനാഥന്‍ ഷൂട്ട് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു’, എന്നാണ് ക്ലാപ് ബോര്‍ഡ് പങ്കുവച്ച് ബാധുഷ കുറിച്ചത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്നത്.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ദിലീപും ജോജു ജോര്‍ജും ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററില്‍ ഉള്ളത്. മമ്മൂട്ടിയായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.