ഉണ്ണി മുകുന്ദന്‍ എന്റെ വീട്ടുകാരെയാണ് ഹിന്ദിയിലും ഗുജറാത്തിയിലും തെറി വിളിച്ചത്, മാളികപ്പുറത്തിന് നെഗറ്റീവ് റിവ്യൂ കൊടുത്തതല്ല അയാളുടെ പ്രശ്‌നം..: വ്‌ളോഗര്‍ പറയുന്നു

തന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന ഉണ്ണി മുകുന്ദന്റെ ആരോപണത്തോട് പ്രതികരിച്ച് വ്‌ളോഗര്‍ സീക്രട്ട് ഏജന്റ്. വ്‌ളോഗര്‍ ‘മാളികപ്പുറം’ സിനിമയെ കുറിച്ച് പങ്കുവച്ച റിവ്യൂവിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദനുമായി ഇന്നലെ രാത്രി തന്നെ വീണ്ടും ഫോണില്‍ സംസാരിച്ചുവെന്നും മാപ്പ് പറഞ്ഞ് പ്രശ്നം ഇരുവരും പരിഹരിച്ചതായുമാണ് വ്ളോഗര്‍ പറയുന്നത്.

വ്‌ളോഗറുടെ വാക്കുകള്‍:

രാത്രി ജിമ്മില്‍ വച്ചാണ് ഉണ്ണി മുകുന്ദന്റെ കോള്‍ വരുന്നത്. വളരെ മാന്യമായിട്ടാണ് സംസാരിച്ചത്. എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഞാന്‍ അരിക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. അപ്പോള്‍ എന്റെ സുരക്ഷ ഞാന്‍ നോക്കും. കോള്‍ നീറ്റായിട്ട് പോയിരുന്നുവെങ്കില്‍ ഞാന്‍ വീഡിയോ പുറത്ത് വിടില്ലായിരുന്നു. മാന്യമായി സംസാരിച്ച് പെട്ടെന്ന് ടോണ്‍ മാറുകയായിരുന്നു. തെറി വിളിച്ചു കൊണ്ട് നീ ഈ വീഡിയോ കൊണ്ടു പോയി ഇടെടാ എന്ന് പറഞ്ഞ് പ്രൊവോക്ക് ചെയ്തു.

വീഡിയോ എടുക്കുന്നതിനാലാണ് ഞാന്‍ തെറി പറയാതിരുന്നത്. എനിക്ക് തെറിവിളിക്കാന്‍ അറിയാത്തതല്ല. ഒരാളുടെ വികാരം വ്രണപ്പെട്ടാല്‍ അതിനെ റെസ്പെക്ട് ചെയ്യണം. ഞാനത് ഇന്നലത്തെ കോളില്‍ മൊത്തം ഉണ്ണി മുകുന്ദന് കൊടുത്തിട്ടുണ്ട്. ഞാന്‍ അയാളുടെ കണ്ടന്റ് എടുത്തിട്ടാണ് കൊടുക്കുന്നത്. അയാള്‍ എന്റെ വീട്ടുകാരെയാണ് തെറിവിളിച്ചത് മൊത്തം. ഹിന്ദിയിലും ഗുജറാത്തിയിലുമൊക്കെ. എന്നിട്ടും ഞാന്‍ മിണ്ടിയില്ല.

കോള്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ ജിമ്മില്‍ കളിക്കാന്‍ പോയി. തിരികെ വരുമ്പോഴേക്കും വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞ് ഉണ്ണി മുകുന്ദന്‍ രണ്ടാമതും വിളിച്ചു. തെറി വിളിച്ചതില്‍ അവന്‍ മാപ്പ് പറഞ്ഞു. അവന് വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാനും മാപ്പ് പറയുന്നുവെന്ന് പറഞ്ഞു. പത്ത് പതിനഞ്ച് മിനുറ്റ് വളരെ മാന്യമായി സംസാരിച്ച് തീര്‍ത്തതാണ്. ഈ സമയം വീഡിയോ അപ്ലോഡായ കാര്യം പറഞ്ഞു. പറ്റുമെങ്കില്‍ പിന്‍വലിക്കണമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ജിമ്മിലാണ്, എനിക്ക് സമയം വേണമെന്ന് പറഞ്ഞു.

രണ്ടു പേരും മാപ്പ് പറഞ്ഞത് വീഡിയോ ഇടുമെന്ന് പറഞ്ഞപ്പോള്‍ എന്റെ ശബ്ദം വെക്കണ്ട എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് ഉണ്ണി മുകുന്ദന്റെ ഫോണ്‍ സ്വിച്ച് ഓഫായി. ഇതിനോടകം തന്നെ സംഭവം ചര്‍ച്ചയായി മാറിയിരുന്നു. ചാനലിന് സ്ട്രൈക്ക് വരാതിരിക്കാന്‍ ഞാന്‍ വീഡിയോകള്‍ പ്രൈവറ്റാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന് ഞാന്‍ മാളികപ്പുറത്തിന് നെഗറ്റീവ് റിവ്യു കൊടുത്തതല്ല പ്രശ്നം. അഭിമുഖത്തിനിടെ ഭക്തനാണോ എന്ന ചോദ്യത്തിനോടുള്ള പ്രതികരണത്തെക്കുറിച്ച് പറഞ്ഞതാണ്.

ഞാന്‍ ഉണ്ണി മുകുന്ദന്റെ വീട്ടുകാരെ പറഞ്ഞിട്ടില്ല. ഉണ്ണി മുകുന്ദനെ ഒപ്പമിരുന്ന ആരോ മാനുപ്പുലേറ്റ് ചെയ്ത് വിട്ടതാണ്. ഞാന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനേയും അമ്മയേയും ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് അവരെയാരേയും അറിയത്തില്ല. മാന്‍ലി ഐക്കണ്‍ ആയ ഉണ്ണി മുകുന്ദന്‍ മാന്‍ലിയായ ഞാന്‍ ഭക്തനാണ് എന്ന് പറയണം എന്നാണ് പറഞ്ഞത്. അതിനാണ് തെറിവിളിച്ചത്. തെറിവിളിയാണോ മാന്‍ലിനെസ്?

കുട്ടികള്‍ പ്രൊമോഷന് പോകുന്നത് കറുപ്പ് വസ്ത്രം ധരിച്ചാണ്. കുറേയായില്ലേ അതൊന്ന് മാറ്റിക്കൂടെ എന്ന് മാത്രമാണ് ചോദിച്ചത്. അല്ലാതെ കുട്ടിയുടെ അഭിനയത്തെയൊന്നും പറഞ്ഞിട്ടില്ല. കുട്ടികളേയും പറഞ്ഞിട്ടില്ല. ആളുകള്‍ ഉണ്ണി മുകുന്ദനോട് പലതും പറഞ്ഞിട്ടുണ്ടാകും. നിങ്ങള്‍ അത് കേട്ടാകും എന്നെ തെറിവിളിച്ചത്. ഞാനിതിലും മോശം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എനിക്കുണ്ട്.

തനിക്ക് രാഷ്ട്രീയമില്ലെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷെ ചിലര്‍ ഉണ്ണി മുകുന്ദനേയും മാളികപ്പുറം എന്ന സിനിമയേയും രാഷ്ട്രീയമായി യൂസ് ചെയ്യുന്നുണ്ട്. അച്ഛനേയും അമ്മയേയും പറഞ്ഞെന്ന് തോന്നിയിട്ട് ഉണ്ണി മുകുന്ദന്‍ എന്നെ നായിന്റെ മോനേ എന്നാണ് വിളിച്ചത്. അത് നല്ലതല്ല. നിങ്ങള്‍ ഇങ്ങനെ പ്രതികരിക്കരുതെന്നും കൂടുതല്‍ ശ്രദ്ധ വേണമെന്നും ഇന്നലെ ഉണ്ണി മുകുന്ദനോട് പറഞ്ഞിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ സെലിബ്രിറ്റി സ്റ്റാറ്റസിനെ ആളുകള്‍ ബഹുമാനിക്കുന്നുണ്ട്.

നല്ലത് പറയുമ്പോള്‍ ആരും പറയില്ല. നെഗറ്റീവ് പറഞ്ഞാല്‍ തലയില്‍ കയറും. ഇങ്ങനെയാണ് സിനിമക്കാര്‍. നമ്മളുടെ പൈസയ്ക്ക് സിനിമ കണ്ട് നമ്മളുടെ അഭിപ്രായം വളരെ മാന്യമായ ഭാഷയില്‍ നമുക്ക് പറയാം. അതിന് പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇന്ത്യയില്‍ ജീവിക്കുന്നത്? എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്താണ് നടന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം. രാഷ്ട്രീയക്കാരെ പറഞ്ഞപ്പോള്‍ പോലും ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടില്ല. നിങ്ങളും സാധാരണക്കാരുടെ ഇടയില്‍ നിന്നും വന്നതാണ്.

ഞാനും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നം എനിക്ക് ഇവിടെ തീര്‍ന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍, ഉണ്ണി മുകുന്ദനാണെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അതേസമയം എന്നേയും ബഹുമാനിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.