'ട്രൈ പണ്ണ കൂടാതാ...?'; ട്രാക്ക് സിംഗറില്‍ നിന്നും സംവിധായകനിലേക്ക് എത്തിയ വിജിത് നമ്പ്യാര്‍

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ട്രാക്ക് സിംഗറായിരുന്ന വിജിത് നമ്പ്യാരെ സംവിധായക കുപ്പായത്തിലേക്ക് എത്തിച്ചത് കെ. ബാലചന്ദ്രറുടെ ഒറ്റ വാക്കാണ്, “ട്രൈ പണ്ണി കൂടാതാ…”

തൊണ്ണൂറിന്റെ അവസാന കാലഘട്ടങ്ങളില്‍ ചെന്നൈയില്‍ സിനിമ സീരിയലുകള്‍ക്ക് ട്രാക്ക് പിന്നണി പാടിയിരുന്ന കാലം. കെ. ബാലചന്ദര്‍ എന്ന അതുല്യ പ്രതിഭയുടെ ഉടമസ്ഥതയില്‍ ഉള്ള കവിതാലയ ബാനര്‍ ആയിരുന്നു അക്കാലത്തു സണ്‍ ടിവി, രാജ് ടിവി യില്‍ സീരിയലുകള്‍ നിര്‍മ്മിച്ചത്. ഒരു വിജയദശമി ദിനത്തില്‍ കവിതാലയയുടെ ഓഫീസില്‍ വെച്ച് വിജിത് നമ്പ്യാര്‍ എന്ന സിങ്ങര്‍ സംവിധായകന്‍ ഗുഹനും സംഗീത സംവിധായകന്‍ രെഹാനുമൊത്തു നില്‍ക്കുന്ന സമയത്തു കെ ബാലചന്ദര്‍ ഗുഹാനോട് വിജിത്തിനെ ചൂണ്ടി ഒരു ചോദ്യം.. “ഇവര്‍ ആര്? അസിസ്റ്റന്റ് ഡയറക്ടറാ….” ഗുഹാന്‍ പറഞ്ഞു “ഇല്ല സര്‍…ഇവര്‍ ഒരു സിംഗര്‍..നമ്മ സീരിയല്‍ ടൈറ്റില്‍ സോംഗ് സിംഗര്‍ ..ബി എ ചിദംബരനാഥ് സ്റ്റുഡന്റ്…”

പെട്ടന്നൊരു ചോദ്യം…. “ഉങ്കള്‍ക്കു ഡയറക്ഷന്‍ല് വിറുപ്പം ഇരുക്ക?” അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ ഒന്നും പറയാന്‍ പറ്റാതെ വിജിത്…വീണ്ടും ഒരു ചോദ്യം.. “ട്രൈ പണ്ണ കൂടാതാ?” ദൈവതുല്യ സ്ഥാനത്തു കാണുന്ന അദ്ദേഹത്തിനോട് ഇല്ല എന്ന് പറയാനും തോന്നിയില്ല എന്നതു വേറൊരു സത്യം. അങ്ങനെ ഗുഹാന്റെ സീരിയലില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി തുടങ്ങി. പിന്നെ അതിനു ശേഷം കവിതാലായ നിര്‍മ്മിച്ച സിനിമകളിലും അസിസ്‌ററന്റ് ഡയറക്ടര്‍ ആയി ആയി ജോലി ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് വിജിത് നമ്പ്യാര്‍. ഒരു സംഗീത സംവിധായകനായും സംവിധായകനായും. മുന്തിരി മൊഞ്ചന്‍ എന്ന ആദ്യ ചിത്രം ഒക്ടോബര്‍ 25 റിലീസിന് എത്തുകയാണ്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി. പശ്ചാത്തല സംഗീതം റിജോഷ്.