ആദ്യ ചലച്ചിത്ര പുരസ്‌കാരം ലേലം ചെയ്ത് പാവങ്ങളെ സഹായിച്ചു, ഒരു കല്ല് വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് അത്: വിജയ് ദേവരകൊണ്ട

തനിക്ക് ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ് ലേലത്തില്‍ വിറ്റുവെന്ന് നടന്‍ വിജയ് ദേവരകൊണ്ട. അവാര്‍ഡ് വിറ്റ പണം കൊണ്ട് പാവങ്ങളെ സഹായിച്ചു എന്നാണ് നടന്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകളോടും പുരസ്‌കാരങ്ങളോടും അത്ര താല്‍പര്യമുള്ളയാളല്ല താന്‍ എന്നും വിജയ് വ്യക്തമാക്കി.

”എനിക്ക് മികച്ച നടന്‍ എന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാര ശില്‍പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. ഇതിനെ കുറിച്ചുള്ള ഓര്‍മയാണ് വീട്ടില്‍ ഒരു കല്ല് ഇരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്.”

”മറ്റ് ചില പുരസ്‌കാരങ്ങള്‍ ഓഫീസിലുണ്ടാവും. ചിലത് അമ്മ എവിടെയോ എടുത്തു വച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്‌കാരങ്ങളില്‍ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ട്” എന്നാണ് വിജയ് പറയുന്നത്. പുതിയ ചിത്രം ‘ഫാമിലി സ്റ്റാറി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് സംസാരിച്ചത്.

2017ല്‍ പുറത്തിറങ്ങിയ ‘അര്‍ജുന്‍ റെഡ്ഡി’ എന്ന സിനിമയ്ക്കാണ് വിജയ് ദേവരകൊണ്ടയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്. സിഎം റിലീഫ് ഫണ്ടിലേക്ക് നല്‍കാനായി വിജയ് അവാര്‍ഡുകള്‍ ലേലം ചെയ്ത് 25 ലക്ഷം രൂപ നല്‍കിയിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. വിജയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി.

അതേസമയം, ഫാമിലി സ്റ്റാര്‍ ഏപ്രില്‍ 5ന് ആണ് റിലീസ് ചെയ്യുന്നത്. വിജയ് ദേവരകൊണ്ടയുടെ നായികയായി മൃണാള്‍ ഠാക്കൂര്‍ ആണ് വേഷമിടുന്നത്. ‘സര്‍ക്കാരുവാരി പാട്ടാ’ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍.