പഠനത്തില്‍ മിടുക്കി, എന്നാല്‍ മാനസിക സമ്മര്‍ദ്ദം വേട്ടയാടി..; ആത്മഹത്യയെ കുറിച്ചുള്ള വിജയ് ആന്റണിയുടെ വാക്കുകള്‍ വൈറല്‍

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അടക്കം സജീവമായ വിജയ് ആന്റണി അഭിമുഖങ്ങളിലും വേദികളിലും ആത്മഹത്യയ്‌ക്കെതിരെ സംസാരിച്ചിരുന്ന താരമാണ്. നടന്റെ വ്യക്തിപരമായ തകര്‍ച്ചയില്‍ ആശ്വാസവാക്കുകള്‍ പറയാനാവാതെ നില്‍ക്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് വിജയ്‌യുടെ മകള്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മീര മികവ് പുലര്‍ത്തിയിരുന്നു.

മകളെ കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ മകളുടെ ഈ നേട്ടങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറമുണ്ട്. എന്നാല്‍ കുറച്ച് കാലമായി മീര മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യയ്‌ക്കെതിരെ സംസാരിക്കുന്ന വിജയ് ആന്റണിയുടെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ”കുട്ടികളില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്‌കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടി വരികയാണ്.”

”അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വിജയ് ആന്റണി പറയുന്നത്. ലാറ എന്ന മറ്റൊരു മകള്‍ കൂടി വിജയ് ആന്റണിക്ക് ഉണ്ട്.