വിജയ് ആന്റണിയുടെ മകളുടെ മരണം: ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു, മൊഴി രേഖപ്പെടുത്തി പൊലീസ്

വിജയ് ആന്റണിയുടെ മകളുടെ മരണ വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് നടന്റെ മകള്‍ മീര ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പതിവ് പോലെയാണ് മീര ഉറങ്ങാനായി തന്റെ റൂമിലേക്ക് പോയത്.

പുലര്‍ച്ചെ മൂന്നുമണിക്ക് റൂമില്‍ നിന്നും ശബ്ദം കേട്ട് വിജയ് ആന്റണി മീരയുടെ റൂമില്‍ എത്തിയപ്പോള്‍ മീര തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള ആള്‍ ആയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ചെന്നൈ ആള്‍വപ്പേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മീരയുടെ മുറിയില്‍ രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മീരയുടെ ഫോണ്‍ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിജയ് ആന്റണി, ഭാര്യ ഫാത്തിമ എന്നിവരുടെ മൊഴി ഒഴികെ വീട്ടിലുണ്ടായിരുന്നവരുടെയും അടുത്തവരുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കാവേരി ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. ഇവിടുത്തെ മീരയെ ചികിത്സിക്കുന്ന ഡോക്ടറുടെ മൊഴി പൊലീസ് എടുക്കും.