'രാജരാജ ചോളന്‍ നിര്‍മ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും വെട്രിമാരന്‍ കാണിച്ച് തരട്ടെ'; സംവിധായകനെതിരെ ബിജെപി, വിവാദം

‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസായതിന് പിന്നാലെ രാജരാജ ചോളന്‍ ഹിന്ദുവാണോ എന്ന വിവാദം പുകയുന്നു. രാജരാജ ചോളന്‍ ഒരു ഹിന്ദു രാജാവല്ലെന്ന് അവകാശപ്പെട്ട് സംവിധായകന്‍ വെട്രിമാരന്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.

രാജ രാജ ചോളന്‍ ഹിന്ദുവല്ലായിരുന്നു, ചിലര്‍ ഹിന്ദു ആക്കുകയാണ്. ചിലര്‍ നമ്മുടെ അസ്തിത്വം മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ തിരുവള്ളുവരെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇതിന് അനുവദിക്കരുത് എന്നാണ് വെട്രിമാരന്‍ പറഞ്ഞത്.

ഈ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജരാജ ചോളന്‍ ഹിന്ദു രാജാവായിരുന്നുവെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. തനിക്ക് വെട്രിമാരനെപ്പോലെ ചരിത്ര പരിജ്ഞാനമില്ല, പക്ഷേ രാജരാജ ചോളന്‍ നിര്‍മ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ.

രാജരാജ ചോളന്‍ സ്വയം ശിവപാദ ശേഖരന്‍ എന്ന് വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം ഹിന്ദുവായിരുന്നില്ലേ എന്നും ബിജെപി നേതാവ് ചോദിച്ചു. വെട്രിമാരനെ പിന്തുണച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. രാജരാജ ചോളന്റെ കാലത്ത് ‘ഹിന്ദു മതം’ എന്ന പേരില്ലായിരുന്നു.

വൈഷ്ണവം, ശൈവം, സമനം വിഭാഗങ്ങളായിരുന്നു. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അവര്‍ തൂത്തുക്കുടിയെ ട്യൂട്ടിക്കോറിന്‍ എന്നാക്കി മാറ്റിയതിന് സമാനമായിരുന്നു ഹിന്ദു എന്ന പദം ഉപയോഗിച്ചതും എന്നാണ് കമലഹാസന്‍ പറഞ്ഞത്.