ആദ്യം കരാര്‍ ലംഘിച്ചത് എംടി: ശ്രീകുമാര്‍

രണ്ടാമൂഴത്തിന് വേണ്ടി മുടക്കിയ ചെലവുകളും നഷ്ടവും നികത്തണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ക്ക് സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ വക്കീല്‍ നോട്ടീസ്. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ: ടിആര്‍ വെങ്കിട സുബ്രഹ്മണ്യമാണ് ശ്രീകുമാറിന് വേണ്ടി എംടി യ്ക്ക് നോട്ടീസയച്ചത്.

1.25 കോടി രൂപ എം ടി യ്ക്ക് നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റില്‍ എംടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന്‍ തോമസിനും ഇതുവരെയായി നല്‍കിയിട്ടുണ്ട്. രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ രണ്ടാമൂഴം പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി ശ്രീകുമാര്‍ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ആദ്യം കരാര്‍ ലംഘിച്ചത് എംടി യാണ്. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എംടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമരൂപം നല്‍കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. ഈ കാലയളവ് കണക്കാതെയാണ് എംടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

സിനിമയില്‍ പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ല എന്നമുള്ള വാദം ശ്രീകുമാര്‍ ഈ നോട്ടീസില്‍ ഖണ്ഡിക്കുന്നു. ഡോ. ബിആര്‍ ഷെട്ടി രണ്ടാമൂഴം ആസ്പദമാക്കിയുള്ള സിനിമ ശ്രീകുമാറുമായി അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും അതില്‍ എംടി ഈ പ്രോജക്ട് ഫലപ്രാപ്തിയിലായതിലുള്ള സന്തോഷം വീഡിയോ ബൈറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് എംടി കേസുമായി കോടതിയില്‍ പോയത്.

രണ്ടാമത് രംഗത്തു വന്ന നിക്ഷേപകനായ എസ്‌കെ നാരായണനും ഈ കേസ് ചൂണ്ടികാണിച്ചാണ് പിന്മാറിയത്. നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല, മുന്നൊരുക്കങ്ങള്‍ നടത്തിയില്ല തുടങ്ങി എം ടി ഉന്നയിച്ച വാദങ്ങള്‍ അതിനാല്‍ ശരിയില്ലെന്ന് ശ്രീകുമാര്‍ ചൂണ്ടികാണിക്കുന്നു.