അമ്പരന്നു പോയി, അതിന് മുമ്പ് ഒരു മലയാള സിനിമ ഇങ്ങനെ ഓടിയിട്ടില്ല; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരന്‍

1988ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’. കേരളത്തില്‍ വന്‍ തിയേറ്റര്‍ വിജയം നേടിയിരുന്നു. ഇതിന് പുറമേ തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും അമ്പരപ്പിക്കുന്ന വിജയമാണ് ഈ സിനിമ കൊയ്തത്. തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരനും തിയേറ്റര്‍ ഉടമയുമായ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രം നേടിയ വിജയത്തെക്കുറിച്ച് പറയുന്നുണ്ട്.

ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ 1.95 ലക്ഷം രൂപയ്ക്കാണ് താന്‍ ചിത്രം വിതരണത്തിന് എടുത്തതെന്നും എന്നാല്‍ കോയമ്പത്തൂരിലെ ഒരു തിയറ്ററില്‍ നിന്നു മാത്രം അക്കാലത്ത് 3 ലക്ഷം ഷെയര്‍ ലഭിച്ചെന്നും സുബ്രഹ്‌മണ്യം പറയുന്നു- ‘അത് തമിഴ്‌നാട്ടില്‍ മലയാള സിനിമയ്ക്ക് വലിയ സ്വീകാര്യത ഇല്ലാതിരുന്ന കാലമാണ്. കോയമ്പത്തൂര്‍ കെജി തിയറ്റര്‍ കണ്‍ഫേം ചെയ്തിട്ട് സിനിമ ഞാന്‍ വാങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 20,000 രൂപ കൂട്ടി 1.95 ലക്ഷത്തിന് പടം ഞാന്‍ വാങ്ങി. കെജി തിയറ്ററില്‍ സിനിമ റിലീസ് ആയി.

റിലീസ് ദിവസത്തെ കളക്ഷനെ കുറിച്ച് ഞാന്‍ അന്വേഷിച്ചു. നാല് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു. മലയാളസിനിമ അതിനു മുമ്പ് തമിഴ്‌നാട്ടില്‍ അങ്ങനെ ഓടിയിട്ടേയില്ല. 1.95ന് ഞാന്‍ വാങ്ങിയ പടം കോയമ്പത്തൂര്‍ കെജി തിയേറ്ററില്‍ മാത്രം 3 ലക്ഷം രൂപ ഷെയര്‍ വന്നു. അതേ നിര്‍മ്മാതാവിന്റെ ‘ഓഗസ്റ്റ് 1’ഉും ഞാന്‍ പിന്നാലെ വാങ്ങി’, സുബ്രഹ്‌മണ്യം പറയുന്നു.

സിബിഐ ഡയറിക്കുറിപ്പിന്റെ വന്‍ വിജയത്തിനു ശേഷം എസ് എന്‍ സ്വാമി- കെ മധു ടീം തൊട്ടടുത്ത വര്‍ഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ ജാഗ്രത പുറത്തിറക്കി. അഞ്ചാം ഭാഗത്തിന്റെ രചന എസ് എന്‍ സ്വാമി നേരത്തേ പൂര്‍ത്തീകരിച്ചതാണ്. കോവിഡ് സാഹചര്യത്തിലാണ് ചിത്രീകരണം വൈകുന്നത്.