സത്യത്തില്‍ ആരാണ് മണി സാര്‍? വ്യത്യസ്തമായ കുറിപ്പ് ശ്രദ്ധേയമാകുന്നു

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ഉണ്ടയ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉണ്ടയിലെ മമ്മൂട്ടിയുടെ കഥാപാത്രം മണിയെക്കുറിച്ചുള്ള ഒരു വ്യത്യസ്തമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അക്ഷയ് എ ഹരിയാണ് കുറിപ്പെഴുതിയിരിക്കുന്നത്.

ഉണ്ട രണ്ടാമതും കാണുമ്പേള്‍ മണി സാറിനേയാണു കൂടുതല്‍ അടുത്തറിയാന്‍ ശ്രമിച്ചത്.ഒരൊറ്റ വായനയില്‍ കണ്ടെത്താന്‍ കഴിയാത്ത അത്ര ആഴത്തിലാണു അയാളെ പടച്ചു വിട്ടിരിക്കുന്നത്.

മണി സാര്‍ ഒരു അന്തര്‍മുഖനാണു. ഒരു കാമുകനാണു. ഒരു അനാഥനാണു.അയാളുടെ വെട്ടു കഥ പറയുന്ന വേളയില്‍ “നമുക്കീ കുടുംബമായൊന്നും പഴകി ശീലമില്ലല്ലോ”എന്ന ഒരൊറ്റ വാക്യത്തില്‍ അത് വ്യക്തമാണു. അയാളുടെ പ്രണയത്തെ അയാള്‍ ജീവിതത്തില്‍ സ്വന്തമാക്കുന്നുണ്ട്. ഒരു പക്ഷെ അതായൊരിക്കും അയാളുടെ ജീവിതത്തിലെ ഒരേ ഒരു വിജയം. ഭാര്യയും അയാളും അടങ്ങുന്ന കൊച്ചു ലോകമാണു അയാളുടെ അതിരുകള്‍.

കുഞ്ഞുങ്ങളില്ലാത്ത ദുഖം അയാളിലും അയാളുടെ ഭാര്യയിലും സ്ഥായീ ഭാവമായി നില്‍ക്കുന്നുണ്ട്. ഭാര്യ അങ്കനവാടി ടീച്ചറാണു.അവിടുത്തെ കുഞ്ഞുങ്ങളെ അവര്‍ സ്വന്തം കുഞ്ഞുങ്ങളായി കാണുന്നു.അവിടെ ഇരിക്കുന്ന കുട്ടികള്‍, ചുവരിലെ ചിത്രം.. ഒന്നും യാദൃശ്ചികമാവാന്‍ വഴിയില്ല.

ഓരോ കുരുന്നിന്റേയും കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പോലും അവര്‍ക്കറിയാം.അവര്‍ക്ക് പിറന്നാളിനു ഉടുപ്പ് വാങ്ങി കൊടുത്തും അവരുടെ കഥകള്‍ പറഞ്ഞുമാവാം മണി സാറും ടീച്ചറും ജീവിതം തള്ളി നീക്കുന്നത്. തീര്‍ച്ചയായും ആത്മഹത്യയെ പറ്റി അവര്‍ ചിന്തിച്ചു കാണും. അതിനുള്ള ധൈര്യം അയാള്‍ക്കില്ല. അയാളെന്തോ അന്യോഷണത്തിലാണു. രാത്രിയിലുള്ള അയാളുടെ വായന അതിന്റെ ബാക്കി പത്രമാണു. ജീവിതമാണയാള്‍ വായിക്കുന്നതെന്നു അയാള്‍ തന്നെ പറയുന്നു. ഒരോ വായനക്കു ശേഷവും അയാളയാളുടെ ഭീതി അയാള്‍ മനസ്സിലാക്കുന്നുണ്ട്.തലയിലൊരു പരുന്തിനെ ഏറ്റി നില്‍ക്കുന്ന വൃദ്ധന്‍ അയാളുടെ ഭയമാണു.അയാള്‍ മാത്രമറിയുന്നത്.അയാള്‍ മാത്രം കാണുന്നത്. ബസ്തറിലെ നാലു ദിവസം അയാളെ കൂടുതല്‍ ജീവിതം പഠിപ്പിക്കുന്നുണ്ട്. തനിക്കു ചുറ്റും താനറിയാത്ത പലതുമുണ്ടെന്ന യാഥര്‍ഥ്യം ക്രുണാല്‍ ചന്ദിലൂടെയും ബിജുവിലൂടെയും അയാള്‍ മനസ്സിലാക്കുന്നുണ്ട്. വായിച്ചിരുന്ന പുസ്തകത്തെ രണ്ടാമതൊന്നാലോചിച്ച് ബാഗിലേക്ക് വക്കുന്നത് അതിനാലാണു.

അയാളൊരു വര്‍ണ്ണാനാണു. അധികാരമുണ്ടായിട്ടും അധികാരിയാവാത്തത് അതിനാലാണു.അതു കൊണ്ട് തന്നെയാവണം ഭയമൊരു ഭാവമായി അയാളില്‍ അലിഞ്ഞു ചേര്‍ന്നത്.എപ്പോഴും രോഗിയായിരിക്കുന്ന അതിന്റെ കരുതലുകള്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന മാണി സാര്‍ നമ്മുക് ചുറ്റുമുള്ള ആ ശരാശരി മനുഷ്യന്‍ തന്നെയാണു. ഗ്യാസിനുള്ള ഗുളികക്ക് വേണ്ടിയാണു മേലധികാരി ആദ്യമയാളെ അന്യേഷിക്കുന്നത് എന്നു കൂടിയേര്‍ക്കുക. മലയാള സിനിമയില്‍ ഇത്രയും വ്യക്തമായ ഡീറ്റ്യെയില്‍ഡായ ഒരു പാത്രസൃഷ്ടി അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല.