ഗുണ കേവ്‌സ് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷന്‍; 'മഞ്ഞുമ്മല്‍' ഹിറ്റടിച്ചതിന് പിന്നാലെ എത്തിയത് അരലക്ഷം സഞ്ചാരികള്‍!

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സൂപ്പര്‍ ഹിറ്റ് ആയതോടെ ട്രെന്‍ഡിനൊപ്പം നീങ്ങി സഞ്ചാരികളും. ‘മസിനഗുഡി വഴി ഊട്ടിക്ക്’ തിരിയാതെ വണ്ടി നേരെ വിടുന്നത് കൊടൈക്കനാലിലേക്കാണ്. മഞ്ഞുമ്മല്‍ ഓളം തീര്‍ത്തതോടെ സഞ്ചാരികളുടെ പ്രധാന സ്‌പോട്ട് ആയി മാറി ഗുണ കേവ്‌സ്. മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഗുണ കേവ്‌സിന്റെയും സീന്‍ മാറ്റി.

കഴിഞ്ഞ ഒരു മാസത്തിനിടെ അരലക്ഷത്തോളം സഞ്ചാരികളാണ് ഗുണ കേവ്‌സ് സന്ദര്‍ശിക്കാന്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ കാണിക്കുന്ന ഗുണ ഗുഹയിലേക്കുള്ള പാതയും മീറ്ററുകളോളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വേരുകളിലും ഇരുന്നു ചിത്രങ്ങള്‍ എടുക്കാന്‍ വന്‍ തിരക്കാണിപ്പോള്‍.

സിനിമ റിലീസായതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായി കൊടൈക്കനാലിലേക്കും ഗുണ കേവ്‌സിലേക്കും എത്തിയിരുന്നത്. പിന്നാലെ തമിഴ്‌നാട്ടിലും സിനിമ ഹിറ്റ് അടിച്ചതോടെ അവിടെ നിന്നും ഒട്ടേറെ സഞ്ചാരികളാണ് ഗുണ കേവ്‌സ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. 1991ല്‍ കമല്‍ ഹാസന്‍ ചിത്രമായ ‘ഗുണ’ പുറത്തിറങ്ങിയതോടെയാണ് ഈ ഗുഹകള്‍ക്ക് ഗുണ കേവ്‌സ് എന്ന പേര് വരുന്നത്.

അതേസമയം, 1821ല്‍ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി എസ് വാര്‍ഡ് ആയിരുന്നു ഡെവിള്‍സ് കിച്ചന്‍ എന്ന ഈ ഗുഹ കണ്ടെത്തിയത്. പില്ലര്‍ റോക്ക്സ് എന്നറിയപ്പെടുന്ന മൂന്ന് ഭീമാകാരമായ പാറകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണ് ഡെവിള്‍സ് കിച്ചന്‍. ഷോള മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്താണ് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

സമുദ്ര നിരപ്പില്‍ നിന്നും 2230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തും. വവ്വാലുകള്‍ സ്ഥിര താമസമാക്കിയ ഇവിടുത്തെ ഏറ്റവും അഗാധമായ ഭാഗത്തേക്ക് വീണ് പതിമൂന്നോളം പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഈ ആഴമേറിയ ഭാഗമാണ് ഡെവിള്‍സ് കിച്ചന്‍ അഥവാ പിശാചിന്റെ അടുക്കള എന്നറിയപ്പെടുന്നത്.

ഈ അപകടകരമായ ഗുഹകള്‍ ഇപ്പോള്‍ സംരക്ഷിതമാണ്. കൂടാതെ വിനോദസഞ്ചാരികള്‍ക്ക് ഗുഹാ സംവിധാനത്തിന്റെ ഭാഗങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയും. പ്രധാന കവാടത്തില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ നടന്ന് വേണം സഞ്ചാരികള്‍ ഗുഹയിലും കുന്നിന്‍ മുകളിലും എത്താന്‍. കൊടൈക്കനാല്‍ ബസ് സ്റ്റേഷനില്‍ നിന്ന് 8.5 കിലോമീറ്ററും പില്ലര്‍ റോക്കില്‍ നിന്ന് 1.5 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഈ ഗുഹയുടെ പേരിന് പിന്നില്‍ ഒരു ഹിന്ദു പുരാണവും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. പുരാണങ്ങള്‍ അനുസരിച്ച്, പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്ന സമയത്ത് ഭക്ഷണം പാകം ചെയ്യാന്‍ ഇവിടം ഉപയോഗിച്ചതിനാലാണ് ഡെവിള്‍സ് കിച്ചണ്‍ എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നുണ്ട്. ഇപ്പോള്‍ ഗുഹയ്ക്ക് സമീപത്ത് ഒരു വാച്ച് ടവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊടൈക്കനാലിന്റെ കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഈ വാച്ച് ടവര്‍.