'ഒറ്റക്കൊമ്പന്‍' കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തത്, 'കടുവാക്കുന്നേല്‍' എന്ന പേര് ഉപയോഗിക്കില്ല: ടോമിച്ചന്‍ മുളകുപാടം

ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ പുറത്തുവിട്ടത്. “ഒറ്റക്കൊമ്പന്‍” എന്ന പേര് നൂറോളം താരങ്ങള്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

ഈ ചിത്രത്തിന് പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയുമായി ഒരു തരത്തിലും സാമ്യമില്ല. “കടുവാക്കുന്നേല്‍” എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല എന്ന് ടോമിച്ചന്‍ മുളകുപാടം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് ഉണ്ടായത്. രണ്ടു ചിത്രങ്ങളും നടക്കട്ടെ, എല്ലാവിധ സഹകരണവും ഉണ്ടാകും എന്ന് നിര്‍മ്മാതാവ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിന് ശേഷമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു. ഇതൊരു ആള്‍ക്കൂട്ട സിനിമയാണ്, തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം. അതിനാല്‍ തിയേറ്റര്‍ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ വന്നതിനു ശേഷമേ സിനിമയെ കുറിച്ചുള്ള ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ടോമിച്ചന്‍ പറഞ്ഞു.

മാത്യു തോമസ് ആണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീതം ഒരുക്കുന്നത്. അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍. പുലി മുരുകന്‍ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.