കാറ്റിന്റെ ഗതി മാറിയാല്‍ കാത്തിരിക്കുന്നത് മരണം, വീണ്ടും ജീവന്‍ പണയം വെച്ച് ടോം ക്രൂസിന്റെ സാഹസിക പ്രകടനം, അമ്പരന്ന് പ്രേക്ഷകര്‍

ഹോളിവുഡ് താരം ടോം ക്രൂസിന്റെ പുതിയ സാഹസിക വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സിനിമാലോകവും. സിനിമയ്ക്ക് വേണ്ടി ജീവന്‍ വരെ പണയം വെച്ച് സ്റ്റണ്ട് ചെയ്യാന്‍ നടന്‍ ഒരുക്കമാണെന്ന് തെളിയിച്ചിരിക്കുകയാണ് വീണ്ടും.

.മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ഏഴാം പതിപ്പിനായാണ് ഇത് വീണ്ടും നടപ്പിലാക്കിയിരിക്കുന്നത്. എംഇ പടത്തിനായി ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന്റെ ചിറകില്‍ പിടിച്ച് സഞ്ചരിച്ച ടോം ഇപ്പോള്‍ ചെയ്തത് അതിനേക്കാള്‍ വലിയ സാഹസികതയാണ്.

ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് രംഗം ടോം ക്രൂസും സംഘവും ചിത്രീകരിച്ചത് മാസങ്ങള്‍ എടുത്താണ്. ഒരു ദിവസം മുപ്പതു തവണയാണ് സ്‌കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം വിമാനത്തില്‍നിന്നു ചാടിയത്. അങ്ങനെ 500 ലധികം സ്‌കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂര്‍ത്തിയാക്കി.

ഈ രംഗത്തിന്റെ മേയ്ക്കിംഗ് വീഡിയോ ഇപ്പോള്‍ എംഇ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നോര്‍വെയില്‍ വച്ചാണ് ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗം എടുത്തത്. കാറ്റിന്റെ ഗതി അനുസരിച്ച് ബൈക്ക് ഓടിച്ച് പാറകള്‍ക്കിടയിലൂടെ ബൈക്ക് ജംപ് കൃത്യമായ നടത്താനുള്ള രംഗമാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.

ഈ സ്റ്റണ്ടിനിടയില്‍ കാറ്റിന്റെ ഗതി തെറ്റിയാലോ, റാംപില്‍ നിന്നും മാറിയാലോ മരണം സംഭവിക്കാം. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്. മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ക്രിസ്റ്റഫര്‍ മക്ക്വയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാര്‍ട്ട് വണ്‍ അടുത്ത വര്‍ഷം ജൂലൈ 14നും പാര്‍ട്ട് 2 2024 ജൂണ്‍ 28നും തിയറ്ററുകളിലെത്തും.