അവന്‍ പൊളിയാണ്. ഒരു രക്ഷയുമില്ലാത്ത പയ്യനാണ്; തൃശൂര്‍പൂരത്തില്‍ അദ്വൈത് എത്തിയതിനെക്കുറിച്ച് സംവിധായകന്‍

ജയസൂര്യ ചിത്രം തൃശൂര്‍ പൂരം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പുള്ള് ഗിരിയായെത്തിയ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകന്‍ അദ്വൈത് തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ അദ്വൈത് എങ്ങനെ എത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ രാജേഷ് മോഹനന്‍.

ജയസൂര്യ ചെയുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ആയിട്ടാണ് അദ്വൈത് വരുന്നത്. അവന്‍ പൊളിയാണ്. ഒരു രക്ഷയുമില്ലാത്ത പയ്യനാണ്. അതായത് അവനെ തന്നെ കാസ്റ്റ് ചെയ്യണമെന്ന ധാരണയൊന്നും ഇല്ലായിരുന്നു. ഞാനീ കഥ പറയുമ്പോള്‍ കൂടെ ആദിയുമുണ്ടായിരുന്നു. കഥ കേട്ട് അവന്‍ ആകെ എക്‌സൈറ്റഡ് ആയി. ഈ കുട്ടിയുടെ കഥാപാത്രം ആരു ചെയ്യുമെന്ന് അത്രയും എക്‌സൈറ്റഡ് ആയാണ് അവന്‍ ചോദിച്ചത്. അപ്പോ ഞാന്‍ പറഞ്ഞു നീ ചെയ്ത് നോക്ക് എന്ന്. അവന്‍ ആവേശത്തോടെ ആണ് അതിലേക്ക് വരുന്നത്. മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം