സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളുമായി മലയാള സിനിമ; 'വികൃതി'ക്ക് പിന്നാലെ 'തെളിവ്'

സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന വികൃതിയ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമൂഹത്തിന്റെ ചില കാട്ടിക്കൂട്ടലുകള്‍ക്കെതിരെയുള്ള ഓര്‍മ്മിപ്പിക്കലായ ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ വികൃതിയ്ക്ക് പിന്നാലെ മറ്റൊരു സാമൂഹ്യ പ്രസക്തിയുള്ള ചിത്രം കൂടി തീയേറ്ററുകളിലെത്തുകയാണ്.

ലാല്‍, ആശാ ശരത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ തെളിവ് ഒക്ടോബര്‍ 18നാണ് റിലീസ് ചെയ്യുന്നത്. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ചെറിയാന്‍ കല്‍പ്പകവാടിയാണ്.

theliv

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം. ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍ എന്നിവരെക്കൂടാതെ നെടുമുടി വേണു, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, സയിദ് മൊഹസിന്‍ ഖാന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

താന്‍ സംവിധാനം ചെയ്യുന്ന തെളിവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശാ ശരത്തല്ലാതെ മറ്റൊരു പേര് തനിക്കോ തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടിക്കോ ചിന്തിക്കാന്‍ കഴിയില്ലായിരുന്നുവെന്ന് എംഎ നിഷാദ് നേരത്തേ പറഞ്ഞിരുന്നു. ആശയെ കണ്ട് കൊണ്ട് തന്നെയാണ് ആ കഥാപാത്രത്തെ തങ്ങള്‍ രൂപപ്പെടുത്തിയതെന്നും ഉര്‍വ്വശി, ശോഭന, കെ പി എസി ലളിത എന്നീ മികച്ച നടിമാരുടെ ശ്രേണിയിലേക്ക് ആശയുമുണ്ടാകുമെന്ന് നിസ്സംശയം പറയാമെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മിച്ചത്. എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.