മോഹന്‍ലാലിന് മാരുതിക്കാറും പ്രിയദര്‍ശന് അംബാസഡര്‍ കാറും സമ്മാനിച്ച നിര്‍മ്മാതാവ് ; ഒടുവില്‍ ഓര്‍മ്മ നശിച്ചപ്പോള്‍ ആരും ആര്‍ക്കും വേണ്ടാതായ പി.കെ.ആര്‍ പിള്ളയുടെ കഥ!

ഒരു കാലത്ത് മലയാളസിനിമയിലെ അഭിമാനമായിരുന്ന ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ സാരഥിയായ നിര്‍മ്മാതാവ് പികെആര്‍ പിള്ള. ആ ബാനറില്‍ ഒരുക്കിയ പ്രശ്‌സ്ത സിനിമകളിലൊന്ന് മാത്രമാണ് ചിത്രം. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു തിയേറ്ററില്‍ 365 ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം. വന്ദനവും അമൃതം ഗമയയും അര്‍ഹതയും അഹവും ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും ഊമപ്പെണ്ണിന് ഉരിയാടാ പയ്യനുമൊക്കെ ആ ചിത്രങ്ങളുടെ പട്ടികയില്‍ ചിലതുമാത്രം. പരിചപറമ്പില്‍ കുഞ്ഞന്‍പിള്ള രാമചന്ദ്രന്‍പിള്ള എന്ന പികെആര്‍ പിള്ള അങ്ങനെ മലയാള സിനിമാ വ്യവസായ രംഗത്ത് ഒഴിവാക്കാനാവാത്ത ഒരു നാമമായി മാറുകയായിരുന്നു.

നിര്‍മ്മാണ രംഗത്ത് അദ്ദേഹം അരങ്ങേറ്റം തുടങ്ങിയത് 1984 ലാണ്. വെപ്രാളം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിലെ നായകവേഷം ചെയ്തതും പി.കെ.ആര്‍. പിള്ളയായിരുന്നു. പക്ഷേ ഷിര്‍ദ്ദിസായി ഫിലിംസിന്റെ തലവര മാറ്റിക്കുറിച്ചത് ‘ചിത്ര’മെന്ന സിനിമയാണ്.

ആ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്ന വേളയില്‍ ചിത്രത്തിലെ നായകനായ മോഹന്‍ലാലിന് ഒരു പുതുപുത്തന്‍ മാരുതിക്കാര്‍ വാങ്ങികൊടുത്തുകൊണ്ടാണ് പികെആര്‍ പിള്ള തന്റെ സന്തോഷം പങ്കിട്ടത്. അതുകൊണ്ടും തൃപ്തി വരാഞ്ഞിട്ട് പത്ത് പവന്റെ സ്വര്‍ണ്ണ കീചെയിന്‍ കൂടി അദ്ദേഹം ലാലിന് പണിത് സമ്മാനിച്ചു.

സംവിധായകന്‍ പ്രിയദര്‍ശന് അദ്ദേഹമൊരു അംബാസിഡര്‍ കാറാണ് നല്‍കിയത്. നായികയായ രഞ്ജിനിക്ക് അന്നത്തെ കാലത്ത് 75000 രൂപയോളം വില വരുന്ന ടിവിയും വിസിആറുമാണ് സമ്മാനിച്ചു. പികെആര്‍ പിള്ളയുടെ ഈ ദൗര്‍ബ്ബല്യമായിരുന്നു അദ്ദേഹത്തിന് വലിയ വിനയായി മാറിയതും. അടുത്തുകൂടിയവരെല്ലാം അദ്ദേഹത്തെ സമര്‍ത്ഥമായി കബളിപ്പിച്ചുമുങ്ങുകയായിരുന്നു.

പികെആര്‍ പിള്ളയുടെ സുവര്‍ണ്ണനാളുകളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സിനിമാസുഹൃത്തുക്കളിലാരും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. അവസാനം മലയാള സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും ഒരിക്കലും മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ച പികെആര്‍ പിള്ള കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയാവുകയാണ്.