വിവാദ ചിത്രം 'ദി കേരള സ്റ്റോറി' ഐ. എഫ്. എഫ്. ഐ ഇന്ത്യൻ പനോരമയിൽ

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ഗോവയിൽ നടക്കുന്ന അൻപത്തിനാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മെയിൻ സ്ട്രീം വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി.
ചിത്രത്തിന്റെ ടീസർ ഇറങ്ങിയ സമയം മുതൽ ഇതൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഇത്തരമൊരു സിനിമയിലൂടെ ചരിത്രത്തിന്റെ അപനിർമ്മിതിയാണ് നടക്കുന്നതെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും വിമർശനമുണ്ടായിരുന്നു. ഇപ്പോഴിതാ ഗോവയിലെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തതോടു കൂടി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് കേരള സ്റ്റോറി.

ഉദ്ഘാടന  ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. 20 നോൺ ഫീച്ചർ സിനിമകളും 25 ഫീച്ചർ സിനിമകളുമാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തത്. ഏഴ് മലയാളം സിനിമകളാണ് ഇത്തവണ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൂടാതെ വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ, കാന്താര തുടങ്ങിയ ചിത്രങ്ങളും ഫീച്ചർ വിഭാഗം ഇന്ത്യൻ പനോരമയിൽ ഇടംപിടിച്ചിട്ടുണ്ട്.

Read more

ഡോക്ടർ ടി എസ് നാഗാഭരണ അധ്യക്ഷനായ 13 അംഗ ജൂറിയാണ് ഫീച്ചർ ഫിലിം വിഭാഗം തിരഞ്ഞെടുത്തത്. അരവിന്ദ് സിൻഹ അധ്യക്ഷനായ ഏഴ് അംഗ ജൂറിയാണ് നോൺ ഫീച്ചർ ഫിലിം വിഭാഗം തിരഞ്ഞെടുത്തത്. 408 ഫീച്ചർ ഫിലിമുകളിൽ നിന്നാണ് ജൂറി 25 ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 239 എൻട്രികളിൽ നിന്നായി 20 നോൺ ഫീച്ചർ ചിത്രങ്ങളും ജൂറി തിരഞ്ഞെടുത്തു. നവംബർ  20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള അരങ്ങേറുന്നത്.