മോഹന്‍ലാലിന്റെ തിയേറ്ററുകളില്‍ 'കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചില്ല; സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍; വിശദീകരണവുമായി ആശിര്‍വാദ് മള്‍ട്ടിപ്ലെക്‌സ്

മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂടുകെട്ടിലുള്ള ആശിര്‍വാദിന്റെ മള്‍ട്ടിപ്ലക്‌സുകളില്‍ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ രൂക്ഷ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍. മോഹന്‍ലാലിനെ അടക്കം അപമാനിക്കുന്ന വിധത്തിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുനനത്. ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

‘സമൂഹത്തിനു മാതൃകയാകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയിലൊക്കെ തന്നെ അവരോധിച്ചത്. സ്വാര്‍ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നുവെന്നാണ് സി.പി സുഗതന്‍ പ്രതികരിച്ചത്. ഈ വിവാദം മിക്ക സംഘപരിവാര്‍ അക്കൗണ്ടുകളും ഏറ്റെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ ആക്രമണം രൂക്ഷമായതോടെ ‘ദി കേരള സ്റ്റോറി’പ്രദര്‍ശിപ്പിക്കാത്തതില്‍ ആശിര്‍വാദ് മള്‍ട്ടിപ്ലക്‌സ് വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്. കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് ആശിര്‍വാദ് ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ വ്യക്തമാക്കി. സ്ലോട്ട് ഇല്ലാത്തതിനാലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തത്. ഈ ആഴ്ച ആശിര്‍വാദില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ ചാര്‍ട്ട് ഫുളായിരുന്നു. സ്ലോട്ട് ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ചയാണ് കമ്പനിക്കാരോട് പറഞ്ഞിരിക്കുന്നത്. ചാര്‍ട്ട് ചെയ്ത സിനിമ മാറിയാല്‍ വെള്ളിയാഴ്ച മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചു.