ആ അവസരം പാഴാക്കാന്‍ സംവിധായകന്‍ തയ്യാറല്ലായിരുന്നു; മനു അങ്കിളി'ലെ ലോതര്‍ വെള്ളക്ക കേസിലെ മജിസ്ട്രേറ്റായത് ഇങ്ങനെ; കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘മനു അങ്കിളിലെ ലോതര്‍ എന്ന് വിളിക്കുന്ന ഒരു വികൃതി പയ്യനെ ഓര്‍മ്മയില്ലേ. കുര്യന്‍ ചാക്കോ എന്ന വ്യക്തിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ‘സൗദി വെള്ളക്ക’ എന്ന സിനിമയില്‍ മജിസ്ട്രേറ്റിന്റെ കഥാപാത്രമായി അദ്ദേഹം തിരിച്ചെത്തുകയാണ്.സൗദി വെള്ളക്കയുടെ ടീസര്‍ റിലീസിന് പിന്നാലെ മജിസ്ട്രേറ്റിന്റെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലേക്ക് കുര്യന്‍ ചാക്കോയെ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി വെള്ളക്കയുടെ അണിയറപ്രവത്തകര്‍.

സൗദി വെള്ളക്ക ടീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്‌ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളില്‍ ഒന്നിലും തരുണും ടീമും തൃപ്തരായില്ല. ആവനാഴികളിലെ അസ്ത്രങ്ങള്‍ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുണ്‍ ഒന്നിലും തൃപ്തനായിരുന്നില്ല.ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുണ്‍ കാണാന്‍ ഇടയായത്. ആ വീഡിയോയില്‍ കണ്ട ആളുടെ മാനറിസങ്ങളും , ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയില്‍ കണ്ട ആള്‍ ‘മനു അങ്കിള്‍ ‘ എന്ന സിനിമയില്‍ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്, മനു അങ്കിള്‍ റിലീസായി വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാന്‍ സംവിധായകന്‍ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ തരുണ്‍, നിര്‍മ്മാതാവ് സന്ദിപ് സേനന് മജിസ്ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണില്‍ മെസ്സേജ് അയച്ചു.

ആദ്യ കാഴ്ചയില്‍ തന്നെ ആവേശഭരിതനായ നിര്‍മ്മാതാവിനും കുര്യന്‍ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാന്‍ തിടുക്കമായി. പക്ഷേ കുര്യന്‍ ചാക്കോയുടെ കോണ്‍ടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവില്‍ ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യന്‍ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യന്‍ ചാക്കോയുടെ മറുപടി. ‘അയ്യോാ.. ഞാന്‍ ഇല്ല… അതൊക്കെ അന്ന് ഡെന്നിസ് സര്‍ പറഞ്ഞത് പോലെ ചെയ്തത് ആണ്… അതില്‍ നിന്നൊക്കെ സിനിമ ഒരുപാട് മാറി…നിങ്ങള്‍ വേറെ അളിനെ നോക്കു എന്നാണ്..’ തരുണ്‍ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു… കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു.

തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ സൗദി വെള്ളക്കയിലെ രസികനായ മജിസ്‌ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോള്‍ കുര്യന്‍ ചാക്കോ പറഞ്ഞു നിര്‍ത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറില്‍ കുര്യന്‍ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്‌നേഹം വീണ്ടുമെത്തുമ്പോള്‍ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയില്‍ ഇനിയും കുര്യന്‍ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികള്‍ ഏറ്റു വാങ്ങുന്നതിനായി.