അതായിരുന്നു ഇന്നസെന്റ് അങ്കിളിന്റെ അവസാന ഡയലോഗ്, സിനിമ കണ്ടിരുന്നെങ്കില്‍ അദ്ദേഹം അത് എന്നോട് നേരിട്ട് അത് പറഞ്ഞേനെ: അഖില്‍ സത്യന്‍

അഖില്‍ സത്യന്‍ ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ വന്‍ പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫീല്‍ഗുഡ് സിനിമകളൊരുക്കുന്ന സത്യന്‍ അന്തിക്കാടിന്റെ അതേ വഴിയില്‍ തന്നെയാണ് മകനും. മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അവസാനം അഭിനയിച്ച സിനിമയും ഇതാണ്.

അദ്ദേഹത്തിനൊപ്പമുള്ള അവസാന ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍.’ഞാന്‍ സിനിമ എഴുതാന്‍ തുടങ്ങുന്നു എന്നറിഞ്ഞത് മുതല്‍ ഇന്നസെന്റ് അങ്കിള്‍ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. അങ്കിള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.

ആദ്യം എഴുതി വന്നപ്പോള്‍ അദ്ദേഹത്തിന് പറ്റിയ കഥാപാത്രമില്ലായിരുന്നു. പിന്നീട് ആ കഥാപാത്രത്തെയും എഴുതിച്ചേര്‍ത്തു. സിനിമാ ജീവിതത്തിലെ ഇന്നസെന്റിന്റെ അവസാന ഡയലോഗ് ‘കള്‍ഗ്രാജുലേഷന്‍സ്’ എന്നായിരുന്നു. അതുകേട്ട് ജനം ചിരിച്ചുകൊണ്ട് കൈയ്യടിച്ചു.

ഈ സിനിമ കണ്ടിരുന്നെങ്കില്‍ ഒരുപക്ഷെ അങ്കിള്‍ എന്നോട് ഇതുതന്നെ പറയുമായിരുന്നു,’ അഖില്‍ സത്യന്‍ പറഞ്ഞു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യുന്നു. ഫഹദിനും ഇന്നസെന്റിനും പുറമെ മുകേഷ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.