മനോബാലയെ അവസാനമായി കാണാനെത്തി വിജയ്

മനോബാലയുടെ വിയോഗത്തില്‍ വേദനയോടെ തമിഴകം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 69-ാം വയസ്സിലാണ് താരത്തിന്റെ വേര്‍പാട്. സിനിമാ മേഖലയിലെ പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ കാണാന്‍ നേരിട്ടെത്തി.

നടന്‍ വിജയ് അടക്കമുള്ള താരങ്ങള്‍ മനോബാലയെ കാണാനെത്തി. വിജയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ മനോബാല എത്തിയിട്ടുണ്ട്. മനോബാലയെ അവസാനമായി കാണാന്‍ വിജയ് എത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തമിഴ് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി, അന്യന്‍, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഭാരതി രാജയുടെ അസിസ്റ്റന്റ് ആയാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്. മനോബാലയുടെ വിയോഗത്തില്‍ ദു:ഖം പ്രകടിപ്പിച്ച് മമ്മൂട്ടിയും ദുല്‍ഖറും എത്തിയിരുന്നു.

പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മനോബാലയുടെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചുവെന്ന് മമ്മൂട്ടി കുറിച്ചു. ദുല്‍ഖര്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങളി’ല്‍ മനോബാല ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.