ഈ ശബ്ദത്തിന്റെ നിഴലില്‍ ഏറെക്കാലം വളരാനുള്ള ഭാഗ്യം ലഭിച്ചു; എസ്.പി.ബിയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് താരങ്ങള്‍

അന്തരിച്ച മഹാഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ വേര്‍പാടില്‍ ദുഖം പങ്കുവെച്ച് തമിഴ് സിനിമാലോകം. “”അണ്ണയ്യ എസ്പിബിയുടെ ശബ്ദത്തിന്റെ നിഴലില്‍ ഏറെക്കാലം വളരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. വരും തലമുറകളിലും അദ്ദേഹത്തിന്റെ ഖ്യാതി ഇവിടെ നിലനില്‍ക്കും”” എന്നാണ് കമല്‍ഹാസന്റെ വാക്കുകള്‍.

“തകര്‍ന്നു”” എന്ന ഒറ്റവാക്കിലാണ് എ. ആര്‍ റഹമാന്റെ പ്രതികരണം. എസ് പി ബിയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ആര്‍ഐപി, എസ്പിബി എന്ന ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. “”ഹൃദയം പൂര്‍ണമായും തകര്‍ന്നു. കണ്ണീരോടെ..ഞങ്ങളെ ഇങ്ങനെ വിട്ടു പോകാന്‍ നിങ്ങള്‍ക്ക് ആവില്ല സര്‍.. എന്തുകൊണ്ട്? എന്തുകൊണ്ടാണ്?”” എന്നാണ് നടി ഖുശ്ബു കുറിച്ചിരിക്കുന്നത്.

“”ആര്‍ഐപി എസ്പിബി സര്‍, എല്ലാവരുടെയും വീട്ടില്‍ എന്നെന്നേക്കുമായി പ്രതിധ്വനിക്കുന്ന ശബ്ദം, എല്ലാവരുടെയും കുടുംബാഗം. താങ്കളും താങ്കളുടെ ശബ്ദവും തലമുറകള്‍ക്കൊപ്പം ജീവിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനങ്ങള്‍. എല്ലാത്തിനും നന്ദി സര്‍”” എന്നാണ് ധനുഷ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

തെലുങ്ക് സിനിമ കഴിഞ്ഞാല്‍ എസ്പിബി ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ചത് തമിഴിലാണ്. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം.

ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടി കടല്‍പ്പാലം എന്ന ചിത്രത്തിലാണ്. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.

യേശുദാസിനു ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണയും, മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി.