'സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ കൈയടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു'; ബിഗ് ബോസിന് വിമര്‍ശനവുമായി ചിന്‍മയി

കമല്‍ഹാസന്‍ അവതാരകനായിട്ടുള്ള ബിഗ് ബോസ് കടുത്ത വിമര്‍ശനം നേരിടുകയാണ്. ഇതിലെ മത്സരാര്‍ത്ഥികളിലൊരാളായ ശരവണന്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രസ്താപനയെ കൈയടികളോടെ കാണികള്‍ സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ശരവണന്റെ വെളിപ്പെടുത്തല്‍ കേട്ടിട്ടും കമലഹാസന്‍ ഒന്നും തന്നെ പ്രതികരിച്ചതുമില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കമല്‍ഹാസനെതിരേയും ശരവണനെതിരേയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് ഷോയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗായിക ചിന്‍മയി ശ്രീപാദ. ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്താണ് ചിന്‍മയിയുടെ വിമര്‍ശനം. “താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനല്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകര്‍ കൈയടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു. കൈയടിക്കുന്ന പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം.” ചിന്‍മയി ട്വീറ്റ് ചെയ്തു.

Read more

നേരത്തെ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി നടി മീര മിഥുന്‍ രംഗത്ത് വന്നിരുന്നു. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. തമിഴ് ബിഗ് ബോസ് അശ്ലീല പരിപാടിയാണെന്നും സെന്‍സര്‍ ചെയ്യണമെന്നുമുള്ള പരാതികള്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന വിമര്‍ശനം കെട്ടടങ്ങും മുമ്പേയാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും തലപൊക്കുന്നത്.