പാവം രാമസിംഹന്‍, ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണ്.. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: ടി.ജി മോഹന്‍ദാസ്

‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ കുറിച്ച് ടി.ജി മോഹന്‍ദാസ്. ഏറെ നാളായി റിലീസിന് കാത്തിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് ടി.ജി മോഹന്‍ദാസ്.

”1921ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതല്‍ പുഴ വരെ എന്ന മലയാള സിനിമയ്ക്ക് കേന്ദ്ര സെസര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ നിന്നുള്ള ഞങ്ങള്‍ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണ്. പാവം നിര്‍മ്മാതാവ് രാമസിംഹന്‍ ഇപ്പോള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങള്‍ അനാഥരാണെന്നത് സങ്കടത്തോടെ ഉള്‍ക്കൊള്ളുന്നു” എന്നാണ് ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് ട്വീറ്റ്. അതേസമയം, ട്വീറ്റില്‍ പറഞ്ഞതു പോലെ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ് സംവിാധയകന്‍ രാമസിംഹന്‍. സിനിമയില്‍ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്‍ ആരോപിച്ചിരുന്നു. മലബാര്‍ സമരത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കാന്‍ കഴിയില്ല.

ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം എന്നും രാമസിംഹന്‍ പറഞ്ഞിരുന്നു.

‘മമധര്‍മ’ എന്ന പേരില്‍ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് രാമസിംഹന്‍ 1921 സിനിമ ചിത്രീകരിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ‘വാരിയംകുന്നന്‍’ ആഷിഖ് അബു പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു രാമസിംഹന്‍ തന്റെ സിനിമയും പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും നായകന്‍ പൃഥ്വിരാജും പിന്നീട് സിനിമ ഉപേക്ഷിച്ചിരുന്നു.