സൈറയുടെ തീരുമാനം ഹിന്ദുനടിമാരും പിന്‍പറ്റണം, സിനിമയിലെ അഭിനയം നല്ലതല്ല; സ്വാമി ചക്രപാണി

മതവും ആത്മീയതയുമായി അകലുന്നുവെന്ന കാരണം പറഞ്ഞ് ബോളിവുഡ് നടി സൈറ വസീം അഭിനയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സൈറയുടെ പാത ഹിന്ദുനടിമാരും പിന്‍പറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുകയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ അധ്യക്ഷന്‍. നടിയുടെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാരും അത് പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് സ്വാമി ചക്രപാണിയുടെ പ്രതികരണം.

മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് “ബര്‍ക്കത്ത്” നഷ്ടമായെന്നും സൈറ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.അഞ്ചു വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ ഒട്ടാകെ ബാധിച്ചു. “സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു.

എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി”; സൈറാ വസീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2016- ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. “ദ സ്‌കൈ ഈസ് പിങ്ക്” എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

സൈറയുടെ ചിത്രങ്ങള്‍ക്ക് നേരെ മത തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരുന്നു. അന്നെല്ലാം കൃത്യമായി മറുപടി നല്‍കിയിരുന്ന സൈറയുടെ സിനിമയില്‍ നിന്നുള്ള പിന്മാറ്റം ആരാധകരെ നിരാശയിലാക്കി.