മുഖത്ത് ആരോ ശക്തിയായി ഇടിച്ചതു പോലെയായിരുന്നു, എല്ലുകള്‍ ഒടിഞ്ഞിരുന്നു; സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ. സുശാന്തിന്റെ മുഖത്ത് ആരോ ശക്തമായി ഇടിച്ചതുപോലെയായിരുന്നു.

ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഇക്കാര്യം സീനിയേഴ്സിനെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അത് കേട്ടില്ല. സ്വന്തം കാര്യം നോക്കാനാണ് അവര്‍ പറഞ്ഞത്.’ ഒരു ദേശീയ മാദ്ധ്യമത്തോട് ഷാ പ്രതികരിച്ചു. എന്നാല്‍ ആരാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയതെന്ന് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

നടന്റെ കഴുത്തിലെ പാടുകള്‍ തൂങ്ങിമരണത്തിന്റേതല്ലെന്നും ആരോ ശ്വാസം മുട്ടിച്ചതുപോലെ തോന്നിക്കുന്നതായിരുന്നുവെന്നും ഷാ പറഞ്ഞു. 2020ല്‍ ഇക്കാര്യം പറയാത്തതെന്ത് എന്ന ചോദ്യത്തിന് അന്ന് സര്‍ക്കാരില്‍ വിശ്വാസമില്ലായിരുന്നുവെന്നും ഇപ്പോള്‍ താന്‍ മൊഴി നല്‍കിയെന്നും തന്റെ സുരക്ഷയെക്കുറിച്ച് ചിന്തയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് മൃതദേഹങ്ങളാണ് അന്ന് കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയത്. ഇതിലൊന്ന് വിഐപി മൃതദേഹമാണെന്നറിഞ്ഞു. ഇത് സുശാന്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളുണ്ടായിരുന്നു.

2020 ജൂണ്‍ 14ന് ബാന്ദ്രയിലെ തന്റെ അപാര്‍ട്ടുമെന്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബയ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുറത്തുവന്നതോടെ എന്‍സിബിയും ഇഡിയും കേസന്വേഷിച്ചു.