നിങ്ങള്‍ പറഞ്ഞതൊക്കെ നടപ്പിലാക്കിയാല്‍ ആദ്യം വീട്ടിലിരിക്കേണ്ടി വരുന്നത് സ്വന്തം മകളല്ലേ; സുരേഷ്‌കുമാറിന് എതിരെ വിമര്‍ശനം

അമിത പ്രതിഫലം വാങ്ങുന്നതിന് താരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാന്‍ പോവുന്നതെന്ന് സുരേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

‘ ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അതും കൂടെ മനസ്സിലാക്കുക. ഒരു നടനും ഇവിടെ ആവശ്യമുള്ളവരല്ല. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാവും. വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടിലേക്കിരിക്കുന്ന രീതിയിലേക്കായിരിക്കും പോവുന്നത്’

ഇത് മുന്നറിയിപ്പും കൂടിയാണ്. പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങള്‍ നോക്കുന്ന രീതിയിലേക്ക് ആക്കേണ്ടി വരും. നിവൃത്തിയില്ലാത്തത് കൊണ്ട് പറയുകയാണ്,’ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇപ്പോഴിതാ സുരേഷ് കുമാറിന്റെ ഈ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷ് മറു ഭാഷകളില്‍ കൈ പറ്റുന്ന പ്രതിഫലവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്തിടെയാണ് പ്രതിഫലം മൂന്ന് കോടി രൂപയായി കീര്‍ത്തി സുരേഷ് ഉയര്‍ത്തിയത്.

ദേശീയ അവാര്‍ഡും ഒടുവില്‍ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാല്‍ കാര്യമായ ഹിറ്റൊന്നും കീര്‍ത്തിക്കില്ല. കീര്‍ത്തി ഇത്രയും പ്രതിഫലം കൂട്ടിയതില്‍ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദ്യം. അതുകൊണ്ട് സുരേഷ് കുമാറിന്റെ മനസ്സിലുള്ളത് നടപ്പില്‍ വരുത്തിയാല്‍ ആദ്യം വീട്ടിലിരിക്കേണ്ടി വരുന്നത് സ്വന്തം മകള്‍ തന്നെ ആയിരിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.