ബഡ്ജറ്റുണ്ടെങ്കില്‍ ലിജോ എപ്പോള്‍ ഓസ്‌കര്‍ അടിച്ചു എന്ന് ചോദിച്ചാ മതി: സുധി കോപ്പ

ലിജോ ജോസ് പല്ലിശ്ശേരി ഓസ്‌കാര്‍ വരെ നേടാന്‍ കഴിവുള്ള സംവിധായകനാണെന്ന് നടന്‍ സുധി കോപ്പ. മറ്റ് ഭാഷകളിലേത് പോലെയുള്ള ബഡ്ജറ്റുണ്ടെങ്കില്‍ ലിജോ എപ്പോള്‍ ഓസ്‌കര്‍ അടിച്ചെന്ന് ചോദിച്ചാല്‍ മതിയെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ സുധി കോപ്പ വ്യക്തമാക്കി.

അതേസമയം ലിജോയുടെ ജല്ലിക്കട്ട് തിയേറ്ററുകളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നേറുകയാണ്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കട്ട് ലോകോത്തര വെബ്സൈറ്റായ റോട്ടന്‍ടൊമാറ്റോയിലും ഇടംനേടിയിരുന്നു. ടൊറന്റോയില്‍ ഹൊറര്‍, സയന്‍സ്ഫിക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍നിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത മികച്ച പത്തു ചിത്രങ്ങളില്‍ ഒന്ന് ജല്ലിക്കട്ടായിരുന്നു.

ഈ വിഭാഗത്തില്‍പെട്ട നൂറുകണക്കിനു സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ട് 10 ല്‍ ഇടം നേടിയതെന്നത് എടുത്തു പറയേണ്ടതാണ്. ഈ വര്‍ഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ട് എന്നാണ് റോട്ടന്‍ടൊമാറ്റോ ചിത്രത്തെ കുറിച്ച് കുറിച്ചത്. നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ “മാഡ് മാക്സ്” സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വബ്സൈറ്റില്‍ പറയുന്നത്.

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എസ് ഹരീഷിന്റെ “മാവോയിസ്റ്റ്” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള.