എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് തുടങ്ങിയ സൗഹൃദം; ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

എസ്.പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മലയാളത്തില്‍ 120 ഓളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചത്. അതില്‍ ഏറെയും എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. എന്നാല്‍ ഗായകന്‍- ഗാനരചയിതാവ് എന്ന ബന്ധം മാത്രമല്ല എസ്പിബിക്കും ശ്രീകുമാരന്‍ തമ്പിക്കും ഇടയിലുള്ളത്. എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് തുടങ്ങിയ ബന്ധമാണ് ഇവര്‍ക്കിടയില്‍.

സുഹൃത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. മദ്രാസ് ഐഐടിയില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായിരുന്നു ബാലു. അദ്ദേഹം എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയില്ല. താന്‍ പഠിച്ച് പാസായെങ്കിലും തന്റെ നിയോഗവും സിനിമ തന്നെയായിരുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി മനോരമ ഓണ്‍ലൈനോട് പറയുന്നത്.

യോഗമുള്ളവള്‍ എന്ന സിനിമയിലെ ഗാനം പാടാനായി എസ്പിബിയെ വിളിച്ചതും അന്നത്തെ അനുഭവങ്ങളും ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചു. ആര്‍. കെ ശങ്കര്‍ സംഗീതം നിര്‍വ്വഹിക്കുന്ന “”നീലസാഗര തീരം”” എന്ന ഗാനം പാടാനായാണ് എസ്പിബി എത്തിയത്. ബാലുവിന്റെ ഉച്ചാരണം ശരിയാക്കാനായി ശേഖറിന്റെ വീട്ടില്‍ ഒത്തുകൂടി.

ഓരോ വാക്കും പറഞ്ഞു പഠിപ്പിച്ചാണ് ആ പാട്ട് ശരിയാക്കിയത്. തുടര്‍ന്ന് പ്രേമം എന്നൊരു ഗാനം കൂടെയുണ്ടായി. അതിന് ശേഷം, മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ പടം മുന്നേറ്റത്തില്‍ പാടി. “”ചിരി കൊണ്ടു പൊതിയും മൗന ദുഃഖങ്ങള്‍”” എന്നുള്ള പാട്ടായിരുന്നു അത്. ശ്യാമിന്റെ സംഗീതത്തില്‍ ബാലു അതിമനോഹരമായി ആ ഗാനം പാടി എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.